2011, മേയ് 17, ചൊവ്വാഴ്ച

മോഷണം പോയകാര്‍ തിരികെ ലഭിച്ചത്‌ 36 വര്‍ഷത്തിനുശേഷം

മോഷണം പോകുന്ന കാറുകള്‍ തിരികെ ലഭിക്കുന്നതു തന്നെ മഹാഭാഗ്യമാണ്‌. കാറിന്റെ എന്‍ജിനുള്‍പ്പെടെയുള്ള ഭാഗങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ അഴിച്ചുമാറ്റി വില്‍ക്കുന്നതാണ്‌ സാധാരണ മോഷ്‌ടാക്കളുടെ രീതി. അല്ലെങ്കില്‍ വ്യാജരജിസ്‌ട്രേഷനില്‍ വാഹനത്തെ മറ്റാര്‍ക്കെങ്കിലും മറിച്ചുവില്‍ക്കാനും മോഷ്‌ടാക്കള്‍ തയാറാണ്‌. ഇങ്ങനെ നഷ്‌ടപ്പെടുന്ന കാറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കണ്ടെത്തുക ബുദ്ധിമുട്ടാണ്‌. എന്നാല്‍, അമേരിക്കയില്‍ മോഷണം പോയ ഒരു കാര്‍ കണ്ടെത്തിയത്‌ 36 വര്‍ഷങ്ങള്‍ കഴിഞ്ഞാണ്‌. 1975 ജൂലൈ 8ന്‌ ന്യൂയോര്‍ക്കില്‍നിന്നു മോഷണം പോയ കാറാണ്‌ കഴിഞ്ഞ ദിവസം ന്യൂജഴ്‌സിയില്‍നിന്നു കണ്ടെത്തിയത്‌. 1969 മോഡല്‍ ഷെവി കമറോ എസ്‌എസ്‌ എന്ന കാറാണ്‌ തിരികെ ലഭിച്ചത്‌. ജാനിസ്‌ മഫുസി എന്ന സ്‌ത്രീയുടെ പേരിലുള്ളതാണ്‌ ഈ കാര്‍. ഇവരുടെ പിതാവ്‌ ജോലി ചെയ്‌തിരുന്ന ഓഫീസിന്റെ മുമ്പില്‍നിന്നായിരുന്നു കാര്‍ 1975ല്‍ മോഷണം പോയത്‌. കഴിഞ്ഞ മാസം ഈ കാര്‍ ഇന്റര്‍നെറ്റിലൂടെ സാന്‍ത മരിയ എന്നയാള്‍ വാങ്ങുകയായിരുന്നു. എന്നാല്‍, ഇന്റര്‍നെറ്റിലെ പരസ്യത്തില്‍ പറഞ്ഞിരിക്കുന്നതില്‍നിന്നു വ്യത്യസ്‌തമായ കാര്‍ ലഭിച്ചതിനെത്തുടര്‍ന്ന്‌ സാന്‍ത പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയെക്കുറിച്ച്‌ അന്വേഷിച്ചപ്പോഴാണ്‌ കാര്‍ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ന്യൂയോര്‍ക്കില്‍നിന്നു മോഷണം പോയതാണെന്ന്‌ പോലീസ്‌ കണ്ടെത്തിയത്‌.

അഭിപ്രായങ്ങളൊന്നുമില്ല:

വാര്‍ത്ത