2010, നവംബർ 9, ചൊവ്വാഴ്ച

ഇനി അന്ധര്‍ക്കും കാണാം!

കാഴ്‌ചകള്‍ നിഷേധിക്കപ്പെട്ട്‌ ഇരുട്ടില്‍ കഴിയുന്നവര്‍ക്കായി ഒരു സന്തോഷ വാര്‍ത്ത. അന്ധര്‍ക്കു കാഴ്‌ച നല്‍കുന്ന ഉപകരണം കണ്ടെത്തിയിരിക്കുന്നു. ജന്മനാ കാഴ്‌ചയില്ലാത്ത ചില രോഗികള്‍ക്കും ഈ ഉപകരണം സഹായകരമാണ്‌. കണ്ണിനുള്ളില്‍ ഘടിപ്പിക്കുന്ന ചെറു മൈക്രോചിപ്പാണ്‌ അന്ധരെ കാഴ്‌ചയിലേക്കു നയിക്കുന്ന ഈ ഉപകരണം. കണ്ണിന്റെ റെറ്റിനയുടെ തകരാറിനെത്തുടര്‍ന്ന്‌ കാഴ്‌ച നഷ്‌ടപ്പെടുന്നവര്‍ക്കാണ്‌ ഇത്‌ ഏറെ സഹായകരമാകുന്നത്‌. പ്രകാശത്തെ തിരിച്ചറിയാനുള്ള കഴിവ്‌ റെറ്റിനയ്‌ക്കു നഷ്‌ടപ്പെട്ട്‌ അന്ധതയിലേക്കു നയിക്കപ്പെടുന്നവര്‍ക്ക്‌ വീണ്ടും പ്രകാശത്തിന്റെ ലോകത്തേക്കു വരാനുള്ള സഹായിയാണ്‌ ഈ മൈക്രോചിപ്പ്‌.

തിമിരംവന്ന്‌ കാഴ്‌ച നഷ്‌ടപ്പെടുന്നവര്‍ക്കും ഈ മൈക്രോചിപ്പ്‌ സഹായകരമാണ്‌. ബയോണിക്‌ ഐ എന്നാണ്‌ ഈ മൈക്രോചിപ്പിനെ ശാസ്‌ത്രലോകം പേരിട്ടിരിക്കുന്നത്‌. മൂന്നു മില്ലീമീറ്റര്‍ നീളവും മൂന്നു മില്ലീമീറ്റര്‍ വീതിയും മാത്രമുള്ള വളരെ ചെറിയ ഉപകരണമാണ്‌ ഈ മൈക്രോചിപ്പ്‌. ഇതിലുള്ള 1,500 ലൈറ്റ്‌ സെന്‍സറുകളാണ്‌ അന്ധരില്‍ കാഴ്‌ചസാധ്യമാകുന്നത്‌. റെറ്റിന ഇംപ്ലാന്റ്‌ എജി എന്ന ജര്‍മന്‍ കമ്പനിയാണ്‌ ബയോണിക്‌ ഐയുടെ നിര്‍മാതാക്കള്‍. ഇതില്‍ പതിക്കുന്ന വെളിച്ചത്തെ ഇലക്രേ്‌ടാണിക്‌ തരംഗങ്ങളാക്കി മാറ്റി കണ്ണിനു പിറകിലുള്ള ഞരമ്പിലേക്ക്‌ കൈമാറുകയാണ്‌ ചെയ്യുന്നത്‌. റെറ്റിനൈസ്‌ പിഗ്മെന്റോസ്‌, പ്രായക്കൂടുതലുകൊണ്ടുണ്ടാകുന്നതായ അന്ധത എന്നിവയ്‌ക്കുള്ള പരിഹാരമാണ്‌ ബയോണിക്‌ ഐ.

ബാറ്ററി ഉപയോഗിച്ചാണ്‌ ഇത്‌ പ്രവര്‍ത്തിക്കുന്നത്‌. മൂന്ന്‌ അന്ധരില്‍ ബയോണിക്‌ ഐ ഘടിപ്പിച്ച്‌ പരീക്ഷണം നടത്തി വിജയിച്ചതോടെയാണ്‌ കമ്പനി വാര്‍ത്ത പുറത്തുവിട്ടത്‌. അന്ധര്‍ക്ക്‌ സഹായകരമാണെങ്കിലും വന്‍വിലയാണ്‌ ബയോണിക്‌ ഐക്കു കമ്പനി ഈടാക്കുന്നത്‌. 14 ലക്ഷം മുതല്‍ 32 ലക്ഷം വരെയാണ്‌ ഇതിന്റെ വില.

വാര്‍ത്ത