2011, മേയ് 23, തിങ്കളാഴ്‌ച

ഒബാമയ്‌ക്ക്‌ ഫേസ്‌ബുക്കിലൂടെ മുന്നറിയിപ്പ്‌ നല്‍കിയ പതിമൂന്നുകാരന്‍ കുടുങ്ങി

വിറ്റോ ലാപിന്റോ എന്ന പതിമൂന്നുകാരന്‍ ഇന്റര്‍നെറ്റിലെ സൗഹൃദശൃംഖല വെബ്‌സൈറ്റായ ഫേസ്‌ബുക്കില്‍ സജീവമാണ്‌. അമേരിക്കന്‍ സൈനികര്‍ ഒസാമയെ വധിച്ച ദിവസം വിറ്റോ ഫേസ്‌ബുക്കില്‍ എഴുതി. ഒസാമ മരിച്ചു. എന്നാല്‍, ഒബാമ കരുതിയിരിക്കണം. ചാവേര്‍ ബോംബാക്രമണങ്ങളുണ്ടാവാനുള്ള സാധ്യതയുണ്ട്‌. കൗമാരക്കാരന്‍ നടത്തിയ നിരുപദ്രവമായൊരു അഭിപ്രായ പ്രകടനം മാത്രമായിരുന്നു ഇത്‌. എന്നാല്‍, അമേരിക്കന്‍ രഹസ്യാന്വേഷകര്‍ ഇതിനെ അത്ര ചെറുതായല്ല കണ്ടത്‌. അവര്‍ സ്‌കൂളിലെത്തി വിറ്റോയെ ചോദ്യം ചെയ്‌തു. അല്‍ ക്വയ്‌ദയുടെ ഏതെങ്കിലും കുട്ടിക്കൂട്ടാളിയായിരിക്കും വിറ്റോ എന്നു കരുതിയാണ്‌ അമേരിക്കന്‍ രഹസ്യാന്വേഷകര്‍ ചോദ്യം ചെയ്‌തത്‌. ചോദ്യം ചെയ്യല്‍ തുടങ്ങിയപ്പോഴേ വിറ്റോ കരഞ്ഞുതുടങ്ങി. ഒടുവില്‍ ഇനി ഫേസ്‌ബുക്കില്‍ പ്രവേശിക്കില്ലെന്ന്‌ സത്യം ചെയ്‌തതോടെയാണ്‌ രഹസ്യാന്വേഷകര്‍ ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ചു മടങ്ങിയത്‌.

റഗ്‌ബി ലോകകപ്പ്‌ കാണാന്‍ 30,000 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടുന്ന ദമ്പതികള്‍

ബ്രിട്ടീഷ്‌ ദമ്പതികളായ ഹഡ്‌സണും ബര്‍ട്ടണും റഗ്‌ബി കളിയെന്നാല്‍ ജീവനാണ്‌. ബ്രിട്ടീഷ്‌ ടീം മത്സരിക്കുന്ന റഗ്‌ബി ലോകകപ്പ്‌ നേരില്‍ കാണുകയാണ്‌ ഇരുവരുടെയും ആഗ്രഹം. ന്യൂസിലന്‍ഡില്‍ സെപ്‌്റ്റംബര്‍ ഒമ്പതു മുതല്‍ ഒകേ്‌ടാബര്‍ 23 വരെയാണ്‌ റഗ്‌ബി ലോകകപ്പ്‌ നടക്കുന്നത്‌. ഈ ലോകകപ്പ്‌ കാണാന്‍ ബ്രിട്ടീഷ്‌ ദമ്പതികള്‍ പോകുന്നതെങ്ങനെയെന്നോ. സൈക്കിളില്‍. ബ്രിട്ടണില്‍നിന്ന്‌ സൈക്കിള്‍ ചവിട്ടി ന്യൂസിലന്‍ഡിലെത്തി ലോകകപ്പ്‌ കാണാനാണ്‌ ഇരുവരുടെയും തീരുമാനം. മുപ്പതിനായിരത്തിലേറെ കിലോമീറ്ററാണ്‌ ഇരുവരും ലോകകപ്പ്‌ കാണാന്‍ സൈക്കിള്‍ ചവിട്ടേണ്ടത്‌. ഹഡ്‌സണും ബര്‍ട്ടണും ബ്രിട്ടണില്‍നിന്നു സൈക്കിള്‍ ചവിട്ടി ഇപ്പോള്‍ മലേഷ്യയിലെത്തിയിരിക്കുകയാണ്‌. 24 രാജ്യങ്ങളും രണ്ടു ഭൂഖണ്ഡങ്ങളും കടന്നുവേണം ഇരുവര്‍ക്കും മത്സരവേദിയായ ന്യൂസിലന്‍ഡിലെത്താന്‍. പക്ഷേ, റഗ്‌ബി ലോകകപ്പ്‌ മത്സരം കാണാനുള്ള ടിക്കറ്റൊന്നും ഇരുവരും ബുക്ക്‌ ചെയ്‌തിട്ടില്ല. എന്നാല്‍, ന്യൂസിലന്‍ഡിലെത്തിയാല്‍ ടിക്കറ്റൊക്കെ ശരിയാകുമെന്നാണ്‌ ഈ ദമ്പതികളുടെ വിശ്വാസം.

മദ്യപിക്കാന്‍ പോലീസിനെ കമ്പനിക്ക്‌ വിളിച്ചയാള്‍ കുടുങ്ങി

റെയ്‌മണ്ട്‌ റോബെര്‍ഗ്‌ എന്ന അമേരിക്കക്കാരന്‍ സ്വയം വിശേഷിപ്പിക്കുന്നത്‌ മികച്ചൊരു കുടിയനായിട്ടാണ്‌. അമേരിക്കയിലെ ബ്രിഡ്‌പോര്‍ട്ടിലുള്ള ഈ അറുപത്തിയഞ്ചുകാരന്റെ വീട്‌ ഒരു പൊതുബാറുപോലെയാണ്‌. ഏതൊരാള്‍ക്കും ഈ വീട്ടില്‍വന്ന്‌ ഏത്രനേരം വേണമെങ്കിലും മദ്യപിക്കാം. റെയ്‌മണ്ടിന്റെ ഈ സ്വഭാവം മൂലം ഭാര്യയും മക്കളുമൊക്കെ ഇയാളെ ഉപേക്ഷിച്ചു പോയിരിക്കുകയാണ്‌. ഭാര്യയും മക്കളും പോയെങ്കിലെന്താ തനിക്കത്രയും സന്തോഷമെന്നാണ്‌ റെയ്‌മണ്ട്‌ പറയുന്നത്‌. പേരുകേട്ട കുടിയനാണെങ്കിലും കമ്പനിയില്ലാതെ ഒറ്റയ്‌ക്കു റെയ്‌മണ്ട്‌ മദ്യപിക്കില്ല. മദ്യപിക്കുമ്പോള്‍ ബോറടിക്കാതിരിക്കാന്‍ ആരെങ്കിലുമൊക്കെ കമ്പനിവേണമെന്നാണ്‌ ഇയാള്‍ പറയുന്നത്‌. പക്ഷേ, കഴിഞ്ഞ ദിവസം റെയ്‌മണ്ടിന്‌ മദ്യപിക്കാന്‍ ആരെയും കൂട്ടുകിട്ടിയില്ല. അടുത്ത പല സുഹൃത്തുക്കളെയും വിളിച്ചെങ്കിലും ആരും ഇയാളെ തിരിഞ്ഞുപോലും നോക്കിയില്ല. ഒടുവില്‍ റെയ്‌മണ്ട്‌ പോലീസിന്റെ എമര്‍ജന്‍സി നമ്പരിലേക്ക്‌ വിളിച്ചു. അത്യാവശ്യമായി തന്റെ വീട്ടിലേക്കു വരണമെന്നായിരുന്നു ആവശ്യം. എന്തോ അപകടമുണ്ടെന്ന്‌ കരുതി പോലീസുകാര്‍ റെയ്‌മണ്ടിന്റെ വീട്ടിലേക്ക്‌ പാഞ്ഞെത്തി. പോലീസിനായി വീടിന്റെ വാതിലൊക്കെ റെയ്‌മണ്ട്‌ തുറന്നിട്ടിരുന്നു. പോലീസ്‌ വീടിനുള്ളിലെത്തി നോക്കുമ്പോള്‍ വിശാലമായ മുറിയില്‍ മദ്യകുപ്പികളും ഐസ്‌ക്യൂബുകളുമായി ഒരാള്‍ കാത്തിരിക്കുന്നു. പോലീസുകാരെ കണ്ടതും വരണം സാറുമാരെ രണ്ടെണ്ണം വീശിയിട്ടുപോകാമെന്നായി റെയ്‌മണ്ട്‌. മദ്യത്തോട്‌ താത്‌പര്യമുണ്ടെങ്കിലും ഡ്യൂട്ടി സമയമായതിനാല്‍ കുടിച്ചു പുലിവാലു പിടിക്കേണ്ടെന്നായി പോലീസുകാര്‍. പക്ഷേ, റെയ്‌മണ്ടുണ്ടോ വിടുന്നു. നിര്‍ബന്ധമായി, പിന്നെ ഭീഷണിയായി. ഇതോടെ കാര്യങ്ങള്‍ അത്ര പന്തിയല്ലെന്നു പോലീസുകാര്‍ക്കു മനസിലായി. ഒടുവില്‍ പോലീസിനെ അനാവശ്യമായി വിളിച്ചു ശല്യപ്പെടുത്തിയെന്ന കേസില്‍ റെയ്‌മണ്ടിനെ പോലീസ്‌ അറസ്‌റ്റു ചെയ്‌തു പ്രശ്‌നങ്ങള്‍ പരിഹരിച്ചു.

12 നില കെട്ടിടത്തിന്റെ ഉയരമുള്ള കപ്പല്‍ വലിച്ചു നീക്കി റെക്കോഡിട്ടു

20,000 ടണ്‍ ഭാരമുള്ള കൂറ്റന്‍ കപ്പല്‍ വലിച്ചു നീക്കി ലോകറെക്കോഡ്‌ സൃഷ്‌ടിച്ചിരിക്കുകയാണ്‌ ഒരു സംഘം എസ്‌റ്റോണിയാക്കാര്‍. 20 പേരടങ്ങിയ സംഘമാണ്‌ കപ്പല്‍ വടം ഉപയോഗിച്ച്‌ വലിച്ചു നീക്കിയത്‌. 12 നില കെട്ടിടത്തിന്റെ ഉയരമുള്ള കപ്പലാണ്‌ എസേ്‌റ്റാണിയാക്കാര്‍ വലിച്ചുനീക്കിയത്‌. ബാള്‍ട്ടിക്ക്‌ ക്യൂന്‍ എന്നാണ്‌ കപ്പലിന്റെ പേര്‌. 212 മീറ്ററാണ്‌് ഈ കപ്പലിന്റെ നീളം. അന്താരാഷ്ര്‌ടതലത്തിലെ ശക്‌തി മത്സരങ്ങളില്‍ കരുത്തുതെളിയിച്ചിട്ടുള്ളവര്‍ അടങ്ങിയതാണ്‌ ഈ സംഘം. 40 ടണ്‍ ഭാരമുള്ള കൂറ്റന്‍ ബോയിംഗ്‌ 737-500 വിമാനം ഒറ്റക്കൈകൊണ്ട്‌ തള്ളിനീക്കി ലോകറെക്കോഡ്‌ സ്വന്തമാക്കിയ ആന്‍ഡ്രസ്‌ മുറുമെറ്റ്‌സാണ്‌ സംഘത്തെ നയിച്ചത്‌. കഴിഞ്ഞവര്‍ഷം 200 ടണ്‍ ഭാരമുള്ള ഒരു കൂറ്റന്‍ ട്രെയിന്‍ വലിച്ചു നീക്കിയും ഈ സംഘം ലോകശ്രദ്ധനേടിയിരുന്നു.

വാര്‍ത്ത