2010, നവംബർ 5, വെള്ളിയാഴ്‌ച

ഇന്തോനേഷ്യയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ മെറാപ്പി അഗ്നി പര്‍വതം വീണ്‌ടും തീതുപ്പിയതിനെത്തുടര്‍ന്നു 49 പേര്‍ മരിച്ചു. അഗ്നിപര്‍വതം വീണ്‌ടും പൊട്ടിത്തെറിക്കാന്‍ തുടങ്ങിയതിനെത്തുടര്‍ന്ന്‌ പ്രദേശത്തെ 20 കിലോമീറ്റര്‍ ചുറ്റളവ്‌ അപകട മേഖലയായി അധികൃതര്‍ പ്രഖ്യാപിച്ചു. അന്തരീക്ഷത്തില്‍ 4000 മീറ്റര്‍ അകലെവരെ പൊടിപടലവും പുകയും വ്യാപിച്ചിരിക്കുകയാണ്‌. ഏകദേശം 69,000 പേരെ കഴിഞ്ഞദിവസങ്ങളില്‍ മൗണ്‌ട്‌ മെറാപ്പിയുടെ താഴ്‌വരയില്‍ നിന്നും ഒഴിപ്പിച്ചിരുന്നു.

1994 ല്‍ മൗണ്‌ട്‌ മെറാപ്പി പൊട്ടിത്തെറിച്ച്‌ 70 പേര്‍ മരിച്ചിരുന്നു. 1930ല്‍ ആയിരുന്നു അതിനു മുന്‍പുള്ള സ്‌ഫോടനം. അന്നു 1,300 പേരാണു മരിച്ചത്‌. ഇന്തോനേഷ്യയില്‍ സജീവമായി നില്‍ക്കുന്ന 129 അഗ്നി പര്‍വതങ്ങളാണ്‌ ഉള്ളത്‌. ഇതില്‍ പത്തൊമ്പതെണ്ണം ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന അവസ്‌ഥയിലാണ്‌.

വാര്‍ത്ത