2010, ഒക്‌ടോബർ 2, ശനിയാഴ്‌ച

തിരുവനന്തപുരം: ദൃശ്യവിസ്‌മയം തീര്‍ത്ത്‌ ഒടുവില്‍ സ്‌റ്റൈല്‍ മന്നന്‍ രജനിയുടെ 'യന്തിരന്‍' എത്തി. ലോകമെമ്പാടും ഇന്നലെ റിലീസ്‌ ചെയ്‌ത ചിത്രത്തിനു തിയേറ്ററുകളില്‍ വന്‍വരവേല്‍പാണ്‌ ആരാധകര്‍ നല്‍കിയത്‌. സിനിമ റിലീസ്‌ ചെയ്യുന്ന ചില തിയേറ്ററുകള്‍ക്കു മുന്നില്‍ വ്യാഴാഴ്‌ച രാത്രിയെത്തി തങ്ങിയ ആരാധകരും നിരവധിയാണ്‌. 150 കോടി രൂപയിലധികം ചെലവഴിച്ചു നിര്‍മിച്ച ചിത്രത്തിന്റെ അണിയറയിലും സ്‌ക്രീനിലും മലയാളി സാന്നിധ്യവും ഏറെയാണ്‌.

രജനി ചിത്രങ്ങളുടെ എല്ലാ തട്ടുപൊളിപ്പന്‍ ചേരുവകളും വന്‍വിജയമാകുമെന്നുറപ്പായ ചിത്രത്തിലുണ്ട്‌. കോടികള്‍ വാരിയെറിഞ്ഞ്‌ രജനീകാന്തിനെ നായകനാക്കി ശങ്കര്‍ അണിയിച്ചൊരുക്കിയ 'യെന്തിരന്‍' ഇന്നലെ ലോകമെമ്പാടുമുള്ള 3,000 ത്തിലധികം തിയേറ്ററുകളിലാണെത്തിയത്‌. കേരളത്തില്‍ ആദ്യമായാണു 125 തിയേറ്ററുകളില്‍ ഒരു ചിത്രം റിലീസ്‌ ചെയ്‌തത്‌. കേരളത്തിലെ തിയേറ്ററുകളില്‍ ഇതിനകം രണ്ടാഴ്‌ചത്തേക്കുള്ള ടിക്കറ്റുകള്‍ വിറ്റുപോയി.

ഐശ്യരാറായ്‌ നായികയാകുന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു. സംഗീതസംവിധാനം എ.ആര്‍. റഹ്‌മാനാണ്‌. തെലുങ്കില്‍ 'റോബോ' എന്ന പേരിലും ഹിന്ദിയില്‍ 'റോബോട്ട്‌' എന്ന പേരിലും മൊഴിമാറ്റിയാണു ചിത്രമെത്തിയത്‌. ഇന്ത്യ, അമേരിക്ക, യു.കെ, യൂറോപ്പ്‌, ഓസ്‌ട്രേലിയ, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലും ഇന്നലെത്തന്നെ യെന്തിരന്‍ എത്തി. വ്യാഴാഴ്‌ച ഗള്‍ഫിലാണ്‌ ആദ്യഷോ നടന്നത്‌. കേരളത്തില്‍ ഇന്നലെ പാലക്കാട്‌ രാവിലെ അഞ്ചുമണിയോടെയായിരുന്നു ആദ്യഷോ.

ടിക്കറ്റ്‌ റിസര്‍വേഷനില്‍ അമേരിക്കയില്‍ ഇതുവരെയുണ്ടായിരുന്ന റെക്കോഡാണു യെന്തിരന്‍ തകര്‍ത്തെറിഞ്ഞത്‌. സാധാരണയായി, അമേരിക്കയില്‍ സിനിമയിറങ്ങുന്നതിന്‌ ഒരാഴ്‌ച മുന്‍പു റിസര്‍വേഷന്‍ ആരംഭിക്കും. രജനിചിത്രമെന്നതിനാല്‍ രണ്ടാഴ്‌ചയ്‌ക്കു മുന്‍പുതന്നെ റിസര്‍വേഷന്‍ ആരംഭിച്ചിരുന്നു. റിസര്‍വേഷന്‍ തുടങ്ങി പത്തുമിനിട്ടുകള്‍ക്കകം ഒരാഴ്‌ചത്തേക്കുള്ള ടിക്കറ്റുകളാണു വിറ്റുപോയത്‌. തമിഴ്‌നാട്ടില്‍ മാത്രം അഞ്ഞൂറിലധികം തിയേറ്ററുകളില്‍ സിനിമയെത്തി. കേരളത്തില്‍ സെവന്‍ ആര്‍ട്‌സാണു ചിത്രം വിതരണം ചെയ്യുന്നത്‌. തിരുവനന്തപുരത്ത്‌ അഞ്ചു തിയേറ്ററുകളില്‍ യെന്തിരന്‍ എത്തി. കോട്ടയത്തു മൂന്നു തിയേറ്ററുകളില്‍.

ശബ്‌ദമിശ്രണം നിര്‍വഹിച്ച റസൂല്‍ പൂക്കുട്ടി, കലാസംവിധാനം ചെയ്‌ത സാബു സിറില്‍ എന്നിവര്‍ക്കു പുറമേ നിരവധി അണിയറ പ്രവര്‍ത്തകരും യെന്തിരനില്‍ മലയാളി സാന്നിധ്യമായുണ്ട്‌. നിര്യാതനായ കൊച്ചിന്‍ ഹനീഫ, കലാഭവന്‍ മണി എന്നിവര്‍ക്കു പുറമേ സാബു സിറിലും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്‌.

ഡോ. വസീഗരന്‍ (രജനികാന്ത്‌) എന്ന ശാസ്‌ത്രജ്‌ഞനാണു നായക കഥാപാത്രം. വര്‍ഷങ്ങള്‍ നീണ്ട പ്രയത്നഫലമായി അദ്ദേഹം സ്വന്തം രൂപസാദൃശ്യത്തിലുള്ള റോബോട്ടിനെ സൃഷ്‌ടിക്കുന്നു. രാജ്യത്തിന്റെ നന്‍മയ്‌ക്കു വേണ്ടി യന്ത്രമനുഷ്യനെ ഉപയോഗപ്പെടുത്തണമെന്നാണു വസീഗരന്റെ ആഗ്രഹം. വസീഗരന്റെ പ്രഫസര്‍ (ഡാനി ഡെന്‍സോംഗ്‌പാ) അതിനു തടസം നില്‍ക്കുന്നു. റോബോട്ടിനെ തീവവ്രാദഗ്രൂപ്പുകള്‍ക്കു നല്‍കി പണമുണ്ടാക്കുകയാണ്‌ അദ്ദേഹത്തിന്റെ ലക്ഷ്യം. റോബോട്ടിനു മാനുഷികമായ സ്വഭാവഗുണങ്ങള്‍ ഇല്ലാത്തതിനാല്‍ അതിന്‌ അംഗീകാരം നല്‍കാനാവില്ലെന്നാണു പ്രഫസറുടെ വാദം.

തുടര്‍ന്ന്‌ വസീഗരന്‍ റോബോട്ടിനെ മാനുഷികമൂല്യങ്ങള്‍ പഠിപ്പിക്കുകയാണ്‌. അതിനിടയില്‍ വസീഗരന്റെ കാമുകിയായ സനയെ (ഐശ്യര്യറായ്‌) റോബോട്ട്‌ പ്രേമിക്കാന്‍ ആരംഭിക്കുന്നു. ഇതേത്തുടര്‍ന്ന്‌ വസീഗരന്‍ റോബോട്ടിനെ നശിപ്പിക്കുകയാണ്‌. വസീഗരന്റെ പ്രഫസര്‍ റോബോട്ടിനെ വീണ്ടെടുത്ത്‌ നാശം വിതയ്‌ക്കുന്ന അപകടകാരിയാക്കുന്നു. ഒടുവില്‍ 'യന്തിരന്‍' പ്രഫസറെ വധിച്ച്‌ വില്ലനാകുകയാണ്‌. തന്റെ തന്നെ നിരവധി പകര്‍പ്പുകളെയും സൃഷ്‌ടിച്ച്‌ യെന്തിരന്‍ ഐശ്യര്യറായിയെ തട്ടിക്കൊണ്ടു പോകുന്നു. നായികയെ രക്ഷിക്കാനുള്ള സാഹസികമായ രംഗങ്ങളാണു തുടര്‍ന്നുള്ളത്‌. അവസാനരംഗങ്ങളില്‍ ഗ്രാഫിക്‌സിന്റെ അതിപ്രസരമാണ്‌. രജനിചിത്രങ്ങളില്‍ സ്‌ഥിരമായി ഉണ്ടാകാറുള്ള ഒരു പഞ്ചിംഗ്‌ ഡയലോഗ്‌ മാത്രമാണ്‌ ചിത്രത്തിലില്ലാത്തത്‌. ഇംഗ്ലീഷ്‌ ചിത്രത്തിന്റെ സ്‌റ്റൈലിലാണു ശങ്കര്‍ 'യന്തിരന്‍' ഒരുക്കിയിട്ടുള്ളത്‌
രമ്യാ നമ്പീശന്‍ ഇപ്പോള്‍ പഴയ രമ്യാ നമ്പീശനല്ല... ആനച്ചന്തം എന്ന ജയരാജ്‌ ചിത്രത്തില്‍ ചന്ദനക്കുറിയും സാരിയും അണിഞ്ഞ്‌ മലയാള സിനിമയിലേക്കെത്തിയ ഈ സുന്ദരിക്ക്‌ പക്ഷേ പിന്നീട്‌ കാര്യമായി അവസരങ്ങള്‍ ലഭിച്ചില്ല. അപ്രസക്‌തമായ റോളുകളുമായി മലയാള സിനിമയില്‍ ചുറ്റിത്തിരിഞ്ഞു നടക്കമ്പോഴാണ്‌ തമിഴില്‍ അവസരം ലഭിക്കുന്നത്‌. ചേരന്‍ സംവിധാനം ചെയ്‌ത രാമന്‍ തേടിയ സീത എന്ന ചിത്രത്തില്‍ നായികയായെങ്കിലം തിരക്ക്‌ മാത്രം അപ്പോഴും മാറിനിന്നു. ഇതോടെയാണ്‌ രമ്യ കളമൊന്നു മാറ്റി ചവിട്ടിയത്‌.

ഗ്ലാമറിനു തയാറെന്നു പ്രഖ്യാപിച്ച രമ്യയക്ക്‌ ആട്ടനായകന്‍ എന്ന ചിത്രം ലഭിച്ചു. അവസരം ഇനിയും കൈവിട്ട്‌ പോകരുതെന്ന്‌ തീരുമാനിച്ച രമ്യയാകട്ടെ പതിവ്‌ ഇമേജ്‌ പൊളിച്ചെഴുതാനുള്ള തീവ്രയത്നം തന്നെയാണ്‌ നടത്തിയത്‌. ചിത്രത്തില്‍ ഗ്ലാമറസായി പ്രത്യക്ഷപ്പെട്ട രമ്യ ഇപ്പോള്‍ ഇക്കാര്യം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്‌തു. ചുംബിക്കാന്‍ കൂടി തയാറാണെന്നാണ്‌ രമ്യയുടെ പുതിയ വെളിപ്പെടുത്തല്‍. എന്നാല്‍ ഇതിനായി ചില ഉപാധികളുണ്ടെന്നു മാത്രം. ഒന്നാമത്‌ പ്രതിഫലം മികച്ചതായിരിക്കണം. രണ്ടാമത്‌ നായകന്‍ സുന്ദരനായിരിക്കണം. കണ്ട അണ്ടനേയും അടകോടനെയും ചുംബിക്കാന്‍ രമ്യയെ കിട്ടില്ലെന്നു സാരം. കണ്ടീഷനുകള്‍ ഒകെ ആണെങ്കില്‍ പണവുമായി രമ്യയെ സമീപിക്കുക. ഷൂട്ടിങ്‌ തീയതിയും തീരുമാനിച്ചു മടങ്ങാം.

തമിഴില്‍ ഗ്ലാമറസ്‌ വേഷങ്ങള്‍ ചെയ്‌താലേ പിടിച്ചു നില്‍ക്കാന്‍ പറ്റൂ എന്ന തിരിച്ചറിവിലാണ്‌ മുമ്പ്‌ ഗ്ലാമര്‍ വിരോധിയായ രമ്യ ഇപ്പോള്‍ മലക്കം മറിഞ്ഞിരിക്കുന്നത്‌. തമിഴില്‍ എത്തുന്ന പുതിയ നടിമാരെല്ലാം ഗ്ലാമറിന്റെ ഏതറ്റംവരെ പോകാനും മടിയില്ലാത്തവരാണ്‌. ആ സ്‌ഥിതിയ്‌ക്ക് താന്‍ മാത്രം മാറിനിന്നിട്ട്‌ എന്ത്‌ കാര്യം എന്ന ചിന്തയാണ്‌ രമ്യക്ക്‌. തമിഴില്‍ നായികാ പദവി ലഭിച്ച സ്‌ഥിതിയ്‌ക്ക് അത്‌ പരമാവധി പ്രയോജനപ്പെടുത്തുക എന്നതാണ്‌ ബുദ്ധി. കാറ്റുള്ളപ്പോള്‍ പാറ്റണം എന്ന പഴഞ്ചൊല്ല്‌ രമ്യ നന്നായി പഠിച്ചുവരികയാണെന്ന്‌ സാരം.

വാര്‍ത്ത