2011, മാർച്ച് 2, ബുധനാഴ്‌ച

ഉന്നതനിലയില്‍ ജീവിച്ച കുറുക്കന്‍

ഉന്നതനിലയില്‍ ജീവിച്ചൊരു കുറുക്കനെ കഴിഞ്ഞ ദിവസം ബ്രിട്ടണില്‍ പിടികൂടി. ബ്രിട്ടണിലെ ഏറ്റവും ഉയരമേറിയ കെട്ടിടത്തില്‍ താമസമാക്കിയ കുറുക്കനെയാണ്‌ പിടികൂടിയത്‌. 288 മീറ്റര്‍ ഉരത്തിലുള്ള കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കവേ തന്നെ അനിധികൃതമായി ഈ കുറുക്കന്‍ കൈയേറുകയായിരുന്നെന്നാണ്‌ അധികൃതര്‍ പറയുന്നത്‌. 72 നിലകളുള്ള ഈ കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ്‌ കുറക്കന്‍ താമസിച്ചിരുന്നത്‌. മരങ്ങള്‍ നിറഞ്ഞ കാടല്ലെങ്കിലും നഗരമൊരു കോണ്‍ക്രീറ്റ്‌ വനമാണെന്നു ചിന്തിച്ചിരുന്ന പുരോഗമന ചിന്തകനായിരുന്നു ഈ കുറുക്കന്‍. നിര്‍മാണ തൊഴിലാളികളുടെ ഭക്ഷണാവശിഷ്‌ടങ്ങളായിരുന്നു ഈ വിരുതന്‍ കഴിച്ചിരുന്നത്‌. ലോകത്തെ ഏറ്റവും ഉന്നതനിലയില്‍ ജീവിക്കുന്ന കുറുക്കനെന്ന അഹങ്കാരമൊന്നും ഈ പാവത്തിനില്ലായിരുന്നു. ആവശ്യത്തിനും അനാവശ്യത്തിനും കൂവുന്നൊരു സ്വഭാവദൂഷ്യം പാരമ്പര്യമായി കുറുക്കന്മാര്‍ക്കുണ്ടല്ലോ. എന്നാല്‍, ഈ പാവത്തിനു അതുമില്ലായിരന്നു. ലണ്ടന്‍ ബ്രിഡ്‌ജിനു സമീപത്തുയരുന്ന ആകാശഗോപുരത്തിന്റെ 72-ാം നിലയില്‍ നഗരകാഴ്‌ചകള്‍ കണ്ട്‌ സന്തോഷപൂര്‍വമായിരുന്നു ഇവന്റെ താമസം. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ ഏതോ പണിക്കാരന്‍ മുകളിലത്തെ നിലയില്‍ എത്തിയപ്പോള്‍ ഇവനെ കണ്ടുപിടിക്കുകയായിരുന്നു. പിന്നീട്‌ ഒരു കൂട്ടിലടച്ച്‌ ഇവനെ മൃഗസംരക്ഷകര്‍ക്കു കൈമാറി. കെട്ടിടം പണിയുന്നവര്‍ ഈ സുന്ദരനായ കുറക്കനു ഒരു പേരുമിട്ടു. റോമിയോ. എന്തായാലും റോമിയോ ഇപ്പോള്‍ ലണ്ടനിലെ ഒരു മൃഗശാലയിലാണ്‌.

വിലമതിക്കാനാവാത്ത വജ്രം

എന്തിനും വിലയിടുന്നവരാണ്‌ പാശ്‌ചാത്യര്‍. എന്നാല്‍, കോറ സണ്‍ ഡ്രോപ്‌ എന്ന വജ്രത്തിനു വിലയിടാന്‍ അവര്‍ക്കു സാധിക്കുന്നില്ല. കാരണം മഞ്ഞനിറത്തിലുള്ള ലോകത്തെ ഏറ്റവും അപൂര്‍വമായ വജ്രമാണിത്‌. 110 കാരറ്റുണ്ട്‌ ഈ വജ്രം. ഇറ്റുവീഴുന്ന വെള്ളത്തുള്ളിയുടെ ആകൃതിയിലുള്ളതാണിത്‌. അതിനാലാണ്‌ ഇറ്റുവീഴുന്ന സൂര്യകിരണമെന്ന്‌ അര്‍ഥത്തില്‍ സണ്‍ ഡ്രോപ്‌ എന്ന ഈ വജ്രത്തിനു പേരുനല്‍കിയത്‌. വജ്ര നിര്‍മാതാക്കളായ അമേരിക്കന്‍ കമ്പനിയായ കോറയാണ്‌ ഈ വജ്രത്തിന്റെ ഉടമസ്‌ഥര്‍. 100 കാരറ്റിലധികമുള്ള വജ്രങ്ങള്‍ വളരെഅപൂര്‍വമായതാണ്‌ കോറ സണ്‍ ഡ്രോപിന്റെ മൂല്യത്തിനുകാരണം. ആഫ്രിക്കയില്‍നിന്നാണ്‌ ഈ വജ്രം ഖനനം ചെയ്‌തെടുത്തത്‌. അത്യപൂര്‍വമായ ഈ വജ്രത്തിന്റെ പ്രദര്‍ശനം ലോകംമുഴുവന്‍ നടത്തുന്ന തിരക്കിലാണ്‌ കമ്പനി.

കള്ളനെ പിടികൂടിയ ഫേസ്‌ബുക്ക്‌

സൗഹൃദങ്ങള്‍ പുതുക്കാനും കണ്ടെത്താനും മാത്രമല്ല കള്ളനെ പിടിക്കാനും ഫേസ്‌ബുക്ക്‌ സഹായിക്കുമെന്നാണ്‌ അമേരിക്കന്‍ പോലീസ്‌ പറയുന്നത്‌. മസാച്ചുസെറ്റ്‌സിലെ സ്വാന്‍സിയിലെ സിനിമാ തീയറ്ററില്‍ മോഷണം നടത്തിയ കള്ളനെ പിടികൂടിയത്‌ ഫേസ്‌ബുക്കിന്റെ സാഹയത്തോടെയാണ്‌. ഇരുപത്തിയഞ്ചുകാരനായ ഡാനിയല്‍ ബോയ്‌സിയെന്ന യുവാവ്‌ തീയറ്റര്‍ കെട്ടിടത്തില്‍ ആരുമറിയാതെ കടന്ന്‌ പണപ്പെട്ടി മോഷ്‌ടിക്കുകയായിരുന്നു. എന്നാല്‍, ഡാനിയല്‍ പണം മോഷ്‌ടിക്കുന്നതിന്റെ ചിത്രങ്ങള്‍ തീയറ്ററിലെ രഹസ്യകാമറകള്‍ പകര്‍ത്തിയിരുന്നു. ഈ കാമറാ ദൃശ്യങ്ങള്‍ കണ്ട തീയറ്ററിലെ ഒരു ജീവനക്കാരന്‍ ഇയാളെ പരിചയമുണ്ടെന്നു തറപ്പിച്ചു പറഞ്ഞു. ഫേസ്‌ബുക്കില്‍ ഏറെ സമയം ചെലവഴിക്കുന്നയാളായിരുന്നു ഈ ജീവനക്കാരന്‍. ഫേസ്‌ബുക്കില്‍ ഇയാളെ കണ്ടിട്ടുണ്ടെ ജീവനക്കാരന്റെ മൊഴി സ്വീകരിച്ച പോലീസ്‌ വിശദമായി ഫേസ്‌ബുക്കില്‍ പരതി മോഷ്‌ടാവിനെ കണ്ടെത്തുകയായിരുന്നു.

ഗ്രീഷ്മ വെള്ളം യാചിച്ചു, വിഷം കലക്കി നല്‍കി

സഹോദരിയുടെ സ്വാര്‍ത്ഥതയും ക്രൂരതയും അതിരുവിട്ടപ്പോള്‍ ഗ്രീഷ്മ എന്ന പന്ത്രണ്ടുകാരിക്ക് നഷ്ടമായത് സ്വജീവന്‍. സ്വന്തം പ്രണയബന്ധം സംരക്ഷിക്കുന്നതിന് വേണ്ടി സ്വസഹോദരിയെ കുരുതികൊടുത്ത രേഷ്മ എന്ന പത്തൊമ്പതുകാരിയെയും കാമുകന്‍ കണ്ണനെന്ന പ്രശാന്തിനെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇടുക്കി ജില്ലയിലെ കുഞ്ചിത്തണ്ണി ആനച്ചാല്‍ പുളിക്കച്ചുണ്ടയില്‍ രാജന്‍ മാത്യുവിന്റെ മകള്‍ ഗ്രീഷ്മയെ 2006 സെപ്തംബര്‍ 19 ന് ആണ് സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. താന്‍ കുളിക്കാന്‍ പോയ സമയത്ത് അനുജത്തി തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് രേഷ്മ പൊലീസിന് നല്‍കിയിരുന്ന മൊഴി. കുളികഴിഞ്ഞു വരുന്ന സമയത്ത് അനുജത്തി തൂങ്ങി നില്‍ക്കുന്നത് കണ്ടുവെന്നും അഴിച്ച് നിലത്ത് കിടത്തിയപ്പോഴേക്കും മരിച്ചു എന്നുമായിരുന്നു രേഷ്മ നല്‍കിയ മൊഴി. ഗ്രീഷ്മ വിഷം കഴിച്ച ശേഷം തൂങ്ങിമരിക്കുകയായിരുന്നു എന്ന നിഗമനത്തിലായിരുന്നു പൊലീസ് എത്തിച്ചേര്‍ന്നിരുന്നത്. എന്നാല്‍, തുടര്‍ന്ന് നടന്ന ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ് ഗ്രീഷ്മയുടെ സഹോദരിയുടെയും കാമുകന്റെയും രാക്ഷസീയ ഭാവം വെളിച്ചത്ത് വന്നത്. സംഭവം നടക്കുമ്പോള്‍ രേഷ്മയ്ക്ക് പതിനാലും കാമുകന്‍ പ്രശാന്തിന് ഇരുപതും വയസ്സായിരുന്നു. ഓട്ടോ ഡ്രൈവറായ പ്രശാന്തും രേഷ്മയും തമ്മില്‍ പ്രണയത്തിലാവുകയും പ്രശാന്ത് അടിക്കടി വീട്ടിലെത്തി രേഷ്മയെ കാണുകയും ചെയ്യുമായിരുന്നു. എന്നാല്‍, ഈ ബന്ധം അനുജത്തി ഗ്രീഷ്മയ്ക്ക് ഇഷ്ടമില്ലായിരുന്നു. ഗ്രീഷ്മ ഇക്കാര്യം പിതാവ് രാജന്‍‌മാത്യുവിനെ അറിയിക്കുകയും ചെയ്തു. മേലില്‍ വീട്ടില്‍ വരരുത് എന്ന് രാജന്‍‌മാത്യു പ്രശാന്തിനെ വിലക്കുകയും അയാളുടെ വീട്ടില്‍ ഇതെ കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, സംഭവ ദിവസം രേഷ്മയുടെ വീട്ടില്‍ മാതാപിതാക്കള്‍ ഇല്ലാതിരുന്ന അവസരം മുതലാക്കാന്‍ പ്രശാന്ത് വീണ്ടും അവിടെയെത്തി. പ്രശാന്തിനെ കണ്ട ഗ്രീഷ്മ ഇക്കാര്യം പിതാവിനെ അറിയിക്കുമെന്ന് പറഞ്ഞു. പറയരുത് എന്ന് പലതവണ പ്രശാന്ത് ആവശ്യപ്പെട്ടിട്ടും ഗ്രീഷ്മയെ അനുനയിപ്പിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന്, വഴങ്ങാതിരുന്ന ഗ്രീഷ്മയെ പ്രശാന്ത് കഴുത്ത് ഞെരിച്ച് ബോധം കെടുത്തി. അബോധാവസ്ഥയിലായിരുന്ന ഗ്രീഷ്മയെ കട്ടിലില്‍ എടുത്തു കിടത്തിയപ്പോള്‍ അവ്യക്തമായി വെള്ളത്തിനു വേണ്ടി യാചിക്കുന്നുണ്ടായിരുന്നു. ഈ സമയത്ത് പ്രശാന്ത് കൈയില്‍ കരുതിയിരുന്ന വിഷം ഗ്ലാസിലൊഴിച്ച് ഗ്രീഷ്മയ്ക്ക് നല്‍കുകയായിരുന്നു. ഇതിനായി ഗ്ലാസ് എടുത്തു കൊടുത്തത് രേഷ്മയായിരുന്നു എന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഈ ഗ്ലാസ് തെളിവ് നശിപ്പിക്കാന്‍ വേണ്ടി പൊട്ടിച്ച് കളയുകയായിരുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രണയത്തിനായി സ്വസഹോദരിയെ ക്രൂരമായി കൊലചെയ്യാന്‍ കൂട്ടുനിന്ന രേഷ്മയുടെ പ്രണയബന്ധം പിന്നീട് മുറിഞ്ഞുപോയിരുന്നു. ഗ്രീഷ്മയുടെ ജീവിതം തല്ലിക്കെടുത്തിയതിന്റെ ശാപം കാരണമായിരിക്കാം മറ്റൊരാളുമായുള്ള വിവാഹം നിശ്ചയിച്ചിരിക്കെ രേഷ്മയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്!

വാര്‍ത്ത