2011, ജനുവരി 10, തിങ്കളാഴ്‌ച

ഇറാനില്‍ യാത്രാ വിമാനം തകര്‍ന്നുവീണു; 50 പേര്‍ രക്ഷപെട്ടു

തെഹ്‌റാന്‍: ഇറാനില്‍ 95 പേരുമായി പോയ യാത്രാ വിമാനം തകര്‍ന്നു വീണു. നിസാര പരുക്കുകളോടെ അമ്പതു പേര്‍ രക്ഷപെട്ടതായി റിപ്പോര്‍ട്ടുണ്ട്‌. ആരുടെയും മരണം സ്‌ഥിരീകരിച്ചിട്ടില്ല. ടെഹ്‌റാനില്‍നിന്ന്‌ ഉറുമിയിലേക്കുപോയ വിമാനമാണ്‌ തകര്‍ന്നത്‌. ഇന്നലെ രാത്രി വൈകി രാജ്യത്തിന്റെ വടക്കു പടിഞ്ഞാറന്‍ മേഖലയിലായിരുന്നു അപകടമെന്നു ഔദ്യോഗിക ടെലിവിഷന്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. വിശദാംശങ്ങള്‍ അറിവായിട്ടില്ല. 95 യാത്രക്കാരും ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു

ലോകത്തെ ഏറ്റവും പ്രായമേറിയ പൂച്ച

172 മനുഷ്യായൂസിനു തുല്യമായ വയസുണ്ട്‌ ഇംഗ്ലണ്ടിലെ തെക്കന്‍ വേയില്‍സിലുള്ള ലൂസി എന്ന പൂച്ചയ്‌ക്ക്. ബില്ലി തോമസ്‌ എന്ന ഉടമസ്‌ഥന്റെ പ്രിയപ്പെട്ട ഓമനയായ ഈ പൂച്ചയ്‌ക്കു പ്രായം 39 വയസ്‌. ആണ്‍ പൂച്ചകളുടെ ശരാശരി ആയൂസ്‌ 12-14 വര്‍ഷമാണ്‌. പെണ്‍പൂച്ചകള്‍ രണ്ടു വര്‍ഷം അധികം ജീവിച്ചേക്കാം. ഉയര്‍ന്ന ആയൂസ്‌ രേഖപ്പെടുത്തിയിട്ടുള്ള പൂച്ചകളുടെ ശരാശരി പ്രായം 20-30 വയസുവരെമാത്രമാണ്‌. അതിനാല്‍തന്നെ ഏറ്റവും കൂടുതല്‍ ആയൂസുള്ള പൂച്ച എന്ന റിക്കോര്‍ഡ്‌ 39 വയസുള്ള ലൂസിക്കു സ്വന്തമായിരിക്കുകയാണ്‌. 1972ല്‍ തെരുവില്‍നിന്നാണ്‌ ലൂസിയെ ബില്‍ തോമസ്‌ കണ്ടെടുക്കുന്നത്‌. പടുവൃദ്ധയായെങ്കിലും കേള്‍വി തകരാര്‍മാത്രമേ ലൂസിക്കൂള്ളൂ എന്നാണ്‌ ഉടമസ്‌ഥന്‍ പറയുന്നത്‌.

ശ്വസിക്കാന്‍ മറക്കുന്ന ശിശു

ശ്വസിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ ജീവനില്ല. എന്നാല്‍, ഓസ്‌ട്രേലിയയിലുള്ള ഒമ്പതു മാസം മാത്രം പ്രായമുള്ള ജോഷ്വ ഹെറോണ്‍ എന്ന പിഞ്ചു കുഞ്ഞ്‌ ശ്വസിക്കാന്‍ മറന്നുപോകും. ഉറങ്ങിക്കഴിഞ്ഞാലാണ്‌ ജോഷ്വ ശ്വസിക്കാന്‍ മറന്നുപോകുന്നത്‌. ഉണര്‍ന്നിരിക്കുമ്പോള്‍ മറ്റ്‌ ഏതു ശിശുക്കളെയുംപോലെ ചിരിയും കളിയുമായി ജോഷ്വ മാതാപിതാക്കളെ സന്തോഷിപ്പിക്കും. എന്നാല്‍, ഉറക്കം വന്നാലോ മാതാപിതാക്കള്‍ക്കുപേടിയാണ്‌. കാരണം എപ്പോഴാണ്‌ കുഞ്ഞു ജോഷ്വായുടെ ശ്വാസം നിലയ്‌ക്കുന്നതെന്ന്‌ അറിയില്ലല്ലോ. ഉറക്കത്തില്‍ പലതവണ ജോഷ്വയുടെ ശ്വസനം നിലയ്‌ക്കും. അപ്പോഴെല്ലാം മാതാവായ സൂസിയോ പിതാവായ ഡാമിയനോ കുഞ്ഞു ജോഷ്വായുടെ പുറത്ത്‌ ശക്‌തിയായി തട്ടി ഉണര്‍ത്തേണ്ടിവരും. ഏറ്റവും വേദനകരമായ നിമിഷമാണിതെന്നാണ്‌ ജോഷ്യായുടെ മാതാപിതാക്കള്‍ പറയുന്നത്‌. ജോഷ്വയുടെ ശരീരത്തില്‍ ഒരു ചെറിയ ഉപകരണം ഘടിപ്പിച്ചിട്ടുണ്ട്‌. ഉറക്കത്തില്‍ 20 സെക്കന്റിനുള്ളില്‍ ജോഷ്വ ശ്വാസനം നടത്തുന്നില്ലെങ്കില്‍ ഈ ഉപകരണം അപായമണി മുഴക്കും. ഉടന്‍ മാതാപിതാക്കളില്‍ ആരെങ്കിലും ജോഷ്വായെ തട്ടി ഉണര്‍ത്തും. അല്ലെങ്കില്‍ മരണത്തിലേക്കായിരിക്കും ആ ഉറക്കം ജോഷ്വയെ കൊണ്ടുപോവുക. ഈ അപൂര്‍വരോഗത്തിനു ഉത്തരം കണ്ടെത്താന്‍ ഡോക്‌ടര്‍മാര്‍ക്കു കഴിഞ്ഞിട്ടില്ല. തലച്ചോറും ശ്വാസകോശവുമായുള്ള ബന്ധത്തിലുള്ള അസ്വഭാവികതയായിരിക്കാം ഈ ശ്വാസന തടസത്തിനു കാരണമെന്നാണ്‌ ചില ഡോക്‌ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്‌

വാര്‍ത്ത