2011, മേയ് 10, ചൊവ്വാഴ്ച
രാമനാമം നിക്ഷേപമായി സ്വീകരിക്കുന്ന ബാങ്ക്
ക്ഷേത്രനഗരിയായ വാരണാസിയില്‍ എണ്‍പതുവര്‍ഷമായി പ്രവര്‍ത്തിക്കുന്നൊരു ബാങ്കുണ്ട്. റാം റാമപതി എന്നാണ് ഈ ബാങ്കിന്റെ പേര്. സാധാരണ ബാങ്കുകളെപോലെയാണ് ഈ ബാങ്കിന്റെയും പ്രവര്‍ത്തനങ്ങള്‍. നിക്ഷേപങ്ങള്‍ സ്വീകരിക്കുകയും വായ്‌പന നല്‍കുകയും ചെയ്യും. പക്ഷേ, ഒരു വ്യത്യാസം പണമല്ല ഈ ബാങ്ക് കൈകാര്യം ചെയ്യുന്നത്. രാമനാമമാണ് പണത്തിനു പകരം ഈ ബാങ്ക് കൈകാര്യം ചെയ്യുന്നത്. ഒരു ലക്ഷത്തിലേറെപ്പേര്‍ക്ക് ഈ ബാങ്കില്‍ അക്കൗണ്ടുണ്ട്‌്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരാണ് ഈ നിക്ഷേപകര്‍. രാമനാമം 125,000 തവണ എഴുതിയ പേപ്പറാണ് ഈ ബാങ്കില്‍ നിക്ഷേപിക്കേണ്ടത്. ഇങ്ങനെ രാമനാമം എഴുതിയ പേപ്പറുകള്‍ ബാങ്ക് അധികൃതര്‍ പ്രത്യേക പൂജയ്‌ക്കു വിധേയമാക്കുകയും സൂക്ഷിക്കുകയും ചെയ്യും. ഈ പൂജകള്‍ നിക്ഷേപകന് ഐശ്വര്യം പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം. വാരണാസിയിലെ ഒരു കുടുംബമാണ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.
ആവശ്യമുള്ള ആളുകള്‍ക്ക് രാമനാമമാണ് ഈ ബാങ്ക് വായ്‌പയായി നല്‍കുന്നത്. നിശ്‌ചിത എണ്ണം രാമനാമം എഴുതി നല്‍കുന്നതോടെ ഇവര്‍ വായ്‌പ തിരിച്ചടച്ചതായി കണക്കാക്കുമെന്നും നിക്ഷേപകന്റെ ആഗ്രഹം സഫലമാകുമെന്നുമാണ് വിശ്വാസം. നിക്ഷേപകന് രാമനാമം എഴുതാനുള്ള പേപ്പറും പേനയുമൊക്കെ ഈ ബാങ്ക് സൗജന്യമായി നല്‍കും.
എന്നാല്‍, രാമനാമം എഴുതിയ പേപ്പര്‍ ഈ ബാങ്കില്‍ നിക്ഷേപിക്കുന്നതിന് ചില വ്യവസ്‌ഥകളൊക്കെയുണ്ട്. വായ്‌പ സ്വീകരിച്ച് എട്ടു മാസത്തിനും 10 ദിവസത്തിനുമുള്ളില്‍ നിശ്‌ചിത എണ്ണം രാമനാമം എഴുതി ബാങ്കിനു നല്‍കണം.
കുളിച്ചു ദേഹശുദ്ധി വരുത്തിയതിനുശേഷം മാത്രമേ രാമനാമം എഴുതാന്‍ പാടുള്ളൂ. രാമനാമം എഴുതുന്ന വ്യക്‌തി സസ്യഭക്ഷണം മാത്രമേ കഴിക്കാവൂ. അയാള്‍ ഉള്ളിയും വെളുത്തുള്ളിയും ഭക്ഷിക്കരുതെന്നും നിബന്ധനയുണ്ട്.
ഭൂമിയുടെ സമീപത്തുഭീമന്‍ ക്ഷുദ്രഗ്രഹം
ഭൂമിയെ തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ കടന്നുപോവുകയാണ് ഒരു ഭീമന്‍ ക്ഷൂദ്രഗ്രഹം. 1300 അടി വ്യാസവും 5.5 കോടി ടണ്‍ ഭാരവുമുണ്ട് ഈ ഭീമന്. ഭൂമിയുടെ സമീപത്തുകൂടി ഇതുവരെ കടന്നുപോയിട്ടുള്ള വസ്‌തുക്കളില്‍ ഏറ്റവും വലുപ്പമുള്ളതാണ് ഈ ക്ഷുദ്രഗ്രഹം. ഭൂമിയില്‍നിന്നു 201,700 മൈലുകള്‍ ദൂരത്തുകൂടിയാണ് ഇതു കടന്നുപോകുന്നതെങ്കിലും ശാസ്‌ത്രലോകത്തെ സംബന്ധിച്ച് ഈ ദൂരത്തിനു മുടിയിഴയുടെ അകലം മാത്രമേയുള്ളൂ. ചന്ദ്രനും ഭൂമിക്കും മധ്യേകൂടിയാണ് ഈ ഭീമന്റെ കടന്നപോക്ക്. വൈയു55 എന്നാണ് ഈ ആകാശ ഭീകരനു ശാസ്‌ത്രജ്‌ഞര്‍ പേരിട്ടിരിക്കുന്നത്. നവംബറിലാണ് ഇവന്‍ ഭീതിപ്പെടുത്തികൊണ്ട് ഭൂമിയുടെ സമീപത്തുകൂടി കടന്നുപോകുന്നത്.
ഈ ക്ഷുദ്രഗ്രഹം ഭൂമിയിലെങ്ങാനും ഇടിച്ചാലോ 65,000 അണുബോംബുകള്‍ ഒന്നിച്ചുപൊട്ടുന്നതിനു തുല്യമായിരിക്കുമത്. ആറു മൈല്‍ വ്യാസത്തില്‍ രണ്ടായിരം അടി താഴ്‌ചയുള്ള ഗര്‍ത്തവും ഈ ഇടിയുടെ ആഘാതത്തില്‍ ഭൂമിയിലുണ്ടാവും. സൂര്യനെ ചുറ്റുന്നവയാണ് ക്ഷുദ്രഗ്രഹങ്ങള്‍. നവംബര്‍ എട്ടിന് ശക്‌തിയേറിയ ദൂരദര്‍ശനിയിലൂടെ നോക്കിയാലും ഈ വമ്പനെ കാണാനാവുമെന്നാണ് ശാസ്‌ത്രജ്‌ഞര്‍ പറയുന്നത്.
അമേരിക്കക്കാര്‍ക്കു ടിവി വാങ്ങാന്‍ പോലും കാശില്ല
സമ്പൂര്‍ണ സാക്ഷരതപോലെ അമേരിക്കയിലെ നൂറു ശതമാനം വീടുകളിലും ടെലിവിഷനുകളുണ്ടായിരുന്നൊരു സുവര്‍ണകാലമുണ്ടായിരുന്നു. പക്ഷേ, സാമ്പത്തിക പ്രതിസന്ധിയുണ്ടായതോടെ ടെലിവിഷന്‍ വാങ്ങാന്‍ പോലും പണില്ലാത്ത പരിതാപകരമായ നിലയിലെത്തി അമേരിക്കക്കാരുടെ കാര്യങ്ങള്‍. ടെലിവിഷനുള്ള വീടുകളുടെ എണ്ണം അമേരിക്കയില്‍ കുറഞ്ഞെന്നാണ് പുതിയ സര്‍വേ റിപ്പോര്‍ട്ടുകള്‍. ഇരുപതുവര്‍ഷത്തിനുശേഷമാണ് അമേരിക്കയില്‍ ടെലിവിഷന്‍ സെറ്റുകളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നത്.
ടെലിവിഷന്‍ കാണുന്നതിനോടുള്ള വിരക്‌തിയൊന്നുമല്ല മറിച്ച് ടെലിവിഷന്‍ സെറ്റുകള്‍ വാങ്ങാനുള്ള പണമില്ലാത്തതാണ് അമേരിക്കയില്‍ ടിവികളുടെ എണ്ണം കുറയാന്‍ കാരണമായത്. സാമ്പത്തിക പ്രതിസന്ധിക്കു മുമ്പുള്ള കണക്കുപ്രകാരം 98.9 ശതമാനം അമേരിക്കന്‍ വീടുകളിലും ടെലിവിഷനുകളുണ്ട്. എന്നാല്‍, 2011ല്‍ നടത്തിയ സര്‍വേ പ്രകാരം ടിവിയുള്ള വീടുകളുടെ എണ്ണത്തില്‍ രണ്ടു ശതമാനത്തിന്റെ കുറവാണുണ്ടായിട്ടുള്ളത്.
പരീക്ഷാപേടി ഓര്‍മശക്‌തി വര്‍ധിപ്പിക്കും
പരീക്ഷയെന്നു കേള്‍ക്കുന്നതുതന്നെ വിദ്യാര്‍ഥികള്‍ക്ക് പേടിയാണ്. പക്ഷേ, ശാസ്‌ത്രജ്‌ഞര്‍ പറയുന്നത് പരീക്ഷാ പേടി നല്ലതാണെന്നാണ്. കാരണം, ഈ പേടി ഓര്‍മശക്‌തിയെ വര്‍ധിപ്പിക്കുമെന്നാണ് അവര്‍ പറയുന്നത്. പരീക്ഷാ ഹാളില്‍ കയറുന്നതിനു മുമ്പുള്ള ഒരു പേടിയില്ലേ. ഈശ്വരാ... പഠിച്ചതൊക്കെ പരീക്ഷയ്‌ക്കുവരണേ എന്നു പ്രാര്‍ഥിച്ചുകൊണ്ടുള്ള ഈ ഭയം നല്ലതാണെന്നാണ് ബ്രിസ്‌റ്റോള്‍ സര്‍വകലാശാലയിലെ നാഡീവ്യൂഹത്തെക്കുറിച്ച് പഠനം നടത്തുന്ന ശാസ്‌ത്രജ്‌ഞര്‍ പറയുന്നത്. മാസങ്ങളോളം കുത്തിയിരുന്നു പഠിക്കുന്നതിനേക്കാള്‍ ഫലം ചെയ്യും പരീക്ഷാ ഹാളിലേക്കു പ്രവേശിക്കുന്നതിനുമുമ്പുള്ള ഭയമെന്നാണ് ഇവര്‍ കണ്ടെത്തിയിട്ടുള്ളത്.
സമ്മര്‍ദമുണ്ടാകുമ്പോള്‍ ശരീരം ചില ഹോര്‍മോണുകളെ ഉത്‌പാദിപ്പിക്കുന്നു. ഇവ തലച്ചോറിലെ ഓര്‍മകളുമായി ബന്ധപ്പെട്ട കോശങ്ങളെ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്നെന്നാണ് കണ്ടെത്തിയിട്ടുള്ളത്. കോര്‍ട്ടിസോള്‍, അഡ്രിനാലിന്‍ എന്നീ ഹോര്‍മോണുകളാണ് സമ്മര്‍ദമുണ്ടാകുമ്പോള്‍ ഉത്‌പാദിപ്പിക്കപ്പെടുന്നത്. ഇവ നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുമെന്നും ഓര്‍മയിലുള്ള വിവരങ്ങളെ വീണ്ടെടുക്കാന്‍ സഹായിക്കുമെന്നുമാണ് തെളിഞ്ഞിരിക്കുന്നത്.
മനുഷ്യനെ ശത്രൂക്കളില്‍നിന്നു രക്ഷപെടാന്‍ സഹായിക്കുന്നതിനു സമാനമായ അവസ്‌ഥയാണിതെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ശത്രുക്കളെ കാണുമ്പോള്‍ ഉണ്ടാകുന്ന സമ്മര്‍ദം ഹോര്‍മോണുകളെ ഉത്‌പാദിപ്പിക്കുകയും ഇവ രക്‌തത്തില്‍ പ്രവേശിക്കുകയും ഇത് ശരീരത്തില്‍ ഗ്ലൂക്കോസിന്റെ ഉത്‌പാദനം ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. ഇത് വളരെയധികം ഊര്‍ജം ശരീരത്തിനു പ്രദാനം ചെയ്യുന്നു. ഇതാണ് ഭയപ്പെടുന്ന സാഹചര്യങ്ങളില്‍നിന്നു ഓടിരക്ഷപെടാന്‍ മനുഷ്യനെ സഹായിക്കുന്നത്. പരീക്ഷ പാസാകുന്നതും ഒരുതരത്തിലുള്ള രക്ഷപെടലാണല്ലോ.
ചുരുട്ടു ചുരുട്ടി റെക്കോഡിട്ടു
ഏതൊരു പുകവലിക്കാരന്റെയും സ്വപ്‌നമാണ് സുന്ദരമായ ക്യൂബന്‍ ചുരുട്ടുകള്‍ പുകയ്‌ക്കുകയെന്നത്. ലോകത്ത് ഏറ്റവും ആസ്വാദ്യകരമായ ചുരുട്ടുകള്‍ നിര്‍മിക്കുന്ന രാജ്യമാണ് ക്യൂബ. എന്നാല്‍, ജോസ് കാസ്‌റ്റെലര്‍ കൈറോ എന്ന ക്യൂബക്കാരന്‍ താനുണ്ടാക്കിയ ഒരു ചുരുട്ടുവലിച്ചു തീര്‍ക്കാന്‍ ലോകത്തെ തലയെടുപ്പുള്ള പുകവലിയന്മാരെ വെല്ലുവിളിക്കുകയാണ്. നല്ല ഒന്നാന്തരം ക്യൂബന്‍ പുകയിലകൊണ്ടാണ് ജോസ് ഈ ചുരുട്ടു നിര്‍മിച്ചത്.
പക്ഷേ, ഒരു കുഴപ്പമുണ്ട് ഈ ചുരുട്ടിന്. അല്‌പം നീളം കൂടുതലാണ്. ഏതാണ്ട് ഒരു ഫുട്‌ബോള്‍ മൈതാനത്തിന്റെ നീളമേ ഈ ചുരുട്ടിനുള്ളൂ. അതായത് 81.8 മീറ്റര്‍ നീളമുള്ള ചുരുട്ടാണ് ജോസ് നിര്‍മിച്ചിരിക്കുന്നത്.
ക്യൂബയിലെ ഹവാനബേയില്‍ നടക്കുന്ന അന്താരാഷ്ര്‌ട ടൂറിസം ഫെയറിനോടനുബന്ധിച്ചാണ് ജോസിന്റെ ചുരുട്ടു പ്രദര്‍ശിപ്പിച്ചത്. ഏപ്രില്‍ 25-നാണ് ജോസ് ചുരുട്ടുനിര്‍മിക്കാന്‍ ആരംഭിച്ചത്. എട്ടു ദിവസമെടുത്തു ഈ നീളന്‍ ചുരുട്ടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍. വമ്പന്‍ ചുരുട്ടെന്ന ഗിന്നസ് റെക്കോഡാണ് ഈ ചുരുട്ടു സ്വന്തമാക്കിയത്. 45.38 മീറ്റര്‍ വലുപ്പമുള്ള ചുരുട്ടുണ്ടാക്കി താന്‍ തന്നെ സ്‌ഥാപിച്ച റെക്കോഡാണ് പുതിയ ചുരുട്ടുണ്ടാക്കി ഈ അറുപത്തിയേഴുകാരന്‍ തകര്‍ത്തത്. ആഞ്ചാം വയസുമുതല്‍ ചുരുട്ടു നിര്‍മിക്കാന്‍ തുടങ്ങിയതാണ് ആ മുത്തച്‌ഛന്‍.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
വാര്‍ത്ത
അനുയായികള്‍
Feedjit
കൗതുക വാര്‍ത്തകള്‍
web visitors live
all visitors
|
പേജുകള്‍ |