2011, മേയ് 16, തിങ്കളാഴ്‌ച

തലയില്‍കൂടി ഇരുമ്പ്‌ ദണ്ഡ്‌ തുളഞ്ഞുകയറിയയാള്‍ രക്ഷപ്പെട്ടു

അമേരിക്കക്കാരനായ ആന്‍ഡ്രു ലിന്‍ മഹാഭാഗ്യവാനാണ്‌. വായില്‍ക്കൂടി തുളച്ചുകയറിയ ഇരുമ്പ്‌ ദണ്ഡ്‌ തലയോട്ടി തുളച്ച്‌ പുറത്തുവന്നെങ്കിലും ജീവന്‍ നഷ്‌ടപ്പെടാതെ രക്ഷപ്പെട്ട ഭാഗ്യവാനാണ്‌ ആന്‍ഡ്രു. അമേരിക്കയിലെ ലാസ്‌ വേഗസുകാരനാണ്‌ ആന്‍ഡ്രു. രാത്രിയില്‍ കാറോടിച്ച്‌ വീട്ടിലേക്കു പോകവേ ആന്‍ഡ്രു ഉറങ്ങിപ്പോവുകയായിരുന്നു. ആന്‍ഡ്രു ഉറങ്ങിയതോടെ നിയന്ത്രണംവിട്ട കാര്‍ ഒരു ഇരുമ്പുവേലിയില്‍ ഇടിച്ചു. രണ്ടിഞ്ച്‌ വ്യാസമുള്ള ഇരുമ്പ്‌ ദണ്ഡുകള്‍ കൊണ്ട്‌ നിര്‍മിച്ചതായിരുന്നു ഈ ഇരുമ്പുവേലി. കാര്‍ ഇരുമ്പുവേലിയില്‍ ഇടിച്ചതോടെ രണ്ടിഞ്ച്‌ വ്യാസമുള്ള ഇരുമ്പ്‌ ദണ്ഡ്‌ ആന്‍ഡ്രുവിന്റെ തലയിലൂടെ തുളഞ്ഞുകയറുകയായിരുന്നു. വായിലൂടെ കയറിയ ഇരുമ്പ്‌ ദണ്ഡ്‌ തലയോട്ടി തുളച്ചാണ്‌ പുറത്തുവന്നത്‌. ഇരുമ്പുദണ്ഡ്‌ തുളഞ്ഞുകയറി പുറത്തുവന്നത്‌ അല്‌പം മാറിയിരുന്നെങ്കില്‍ ആന്‍ഡ്രുവിന്റെ ജീവന്‍ നഷ്‌ടപ്പെടുമായിരുന്നു. അപകടം നടന്ന്‌ ഉടനെ ആശുപത്രിയില്‍ എത്തിക്കാനായതിനാല്‍ ആന്‍ഡ്രുവിന്റെ ജീവന്‍ രക്ഷപെടുകയായിരുന്നു.

92 കിലോ ഭാരമുള്ള ആറു വയസുകാരി

സുമന്‍ ഖാടനെന്ന പെണ്‍കുട്ടിയെ കണ്ടാല്‍ ഒരു കച്ചിത്തുറൂ ഉരുണ്ടുവരികയാണെന്നേ തോന്നൂ. മൂന്നടി അഞ്ചിഞ്ച്‌ പൊക്കമുള്ള സുമന്റെ ഭാരം 92 കിലോയാണ്‌. ലോകത്തെ ഏറ്റവും ഭാരമുള്ള ബാലികയാണ്‌ സുമന്‍. എന്തുകഴിച്ചാലും മതിവരാത്ത വിശപ്പാണ്‌ സുമന്റെ പ്രശ്‌നം. രാവിലെ ഏഴുമണിക്ക്‌ 20 ബിസ്‌ക്കറ്റും 12 ഏത്തപ്പഴവും കഴിക്കുന്ന സുമന്‍ 9.30 ആകുമ്പോള്‍ രണ്ടു പ്ലേറ്റ്‌ ചോറും 5 മുട്ടയും കഴിക്കും. പിന്നെ ഉച്ചഭക്ഷണത്തിനുമുമ്പ്‌ 15 ബിസ്‌ക്കറ്റും രണ്ടു പായ്‌ക്കറ്റ്‌ ചിപ്‌സും 10 ഏത്തപ്പഴവും കഴിക്കും. 12-നാണ്‌ ഉച്ചഭക്ഷണം. രണ്ട്‌ പ്ലേറ്റ്‌ ചോറും രണ്ടു പ്ലേറ്റ്‌ മീന്‍കറിയും ഉരുളന്‍കിഴങ്ങ്‌കറിയും രണ്ട്‌ ഓംലൈറ്റുമാണ്‌ ഉച്ചയ്‌ക്ക് സുമന്‍ അകത്താക്കുന്നത്‌. വൈകുന്നേരം മധുരപലഹാരങ്ങളാണ്‌ സുമന്‌ പ്രിയം ഇതോടൊപ്പം 15 ബിസ്‌ക്കറ്റും 10 ഏത്തപ്പഴവും രണ്ട്‌ പായ്‌ക്കറ്റ്‌ ചിപ്‌സും സുമന്‍ കഴിക്കും. രാത്രി ഭക്ഷണത്തിന്‌ രണ്ട്‌ പ്ലേറ്റ്‌ ചോറും രണ്ട്‌ പാത്രം മീന്‍കറിയും ഉരുളന്‍കിഴങ്ങ്‌ കറിയും സുമനു വേണം. ചില ദിവസങ്ങളില്‍ ഇത്രയൊക്കെക്കഴിച്ചാലും സുമന്റെ വിശപ്പ്‌ അടങ്ങില്ല. ഭക്ഷണം ചോദിച്ച്‌ വീട്ടുകാരോട്‌ അവള്‍ വഴക്കു തുടങ്ങും. വിശന്നാല്‍ അയല്‍വീടുകളില്‍പ്പോയി ഭക്ഷണം ചോദിച്ചുവാങ്ങിക്കഴിക്കാനും ഈ ആറു വയസുകാരിക്കു മടിയില്ല. ആരും ഭക്ഷണം തന്നില്ലെങ്കില്‍ മണ്ണുവാരിത്തിന്നായിരിക്കും സുമന്‍ വിശപ്പടക്കുക. ആഴ്‌ചയില്‍ 14 കിലോ അരി, 8 കിലോ ഉരുളന്‍കിഴങ്ങ്‌, 8 കിലോ മീന്‍, 140 ഏത്തപ്പഴം എന്നിവ വേണ്ടിവരും. അതോടൊപ്പം മധുരപലഹാരങ്ങളും ചിപ്‌സുമൊക്കെ വേറെയും. ദിവസക്കൂലിക്കാരനായ സുമന്റെ പിതാവിനു ലഭിക്കുന്ന വേതനം മുഴുവന്‍ മകളുടെ ഭക്ഷണത്തിനായി ചെലവഴിക്കുകയാണ്‌. കുട്ടികള്‍ കളിയാക്കുന്നതിനാല്‍ സുമന്‍ സ്‌കൂളില്‍ പോകാറില്ല. സ്‌കൂളില്‍ ചെന്നാലും ആവശ്യത്തിന്‌ ഭക്ഷണം കഴിക്കാന്‍ തനിക്കു സാധിക്കില്ലെന്നാണ്‌ സുമന്‍ പറയുന്നത്‌. ആറു വസയുപ്രായമുള്ള സാധാരണകുട്ടികളേക്കാള്‍ അഞ്ചിരട്ടിയിലധികമാണ്‌ സുമന്റെ ഭാരം. അമിതഭാരമുള്ളതിനാല്‍ അധികനേരം നടക്കാന്‍ സുമനു സാധിക്കില്ല. ഏതാനും മിനിട്ടുകള്‍ നടന്നാല്‍ സുമന്‍ കുഴഞ്ഞു വീഴും. എന്തുകൊണ്ടാണ്‌ സുമന്‌ അമിതമായ വിശപ്പ്‌ വരുന്നതെന്ന്‌ ഡോക്‌ടര്‍മാര്‍ക്ക്‌ കണ്ടെത്തനായില്ല. സുമന്‍ ഇങ്ങനെ അമിതവണ്ണം വച്ചാല്‍ ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ്‌ ഡോക്‌ടര്‍മാര്‍ മുന്നറിയിപ്പ്‌ നല്‍കുന്നത്‌.

വാര്‍ത്ത