2010, നവംബർ 21, ഞായറാഴ്‌ച

കോഴിക്കോട്‌ ശാന്താദേവിക്കു ബാഷ്‌പാഞ്‌ജലി

 കോഴിക്കോട്‌: അരങ്ങിലും അഭ്രപാളിയിലും അനായാസം പകര്‍ന്നാടിയിട്ടും സ്വന്തം ജീവിതത്തില്‍ ദുരിതങ്ങള്‍ മാത്രം ഏറ്റുവാങ്ങിയ അനുഗൃഹീതനടി കോഴിക്കോട്‌ ശാന്താദേവി (80) വിടവാങ്ങി.

വാര്‍ധക്യസഹജമായ അസുഖങ്ങളേത്തുടര്‍ന്നു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രി ഏഴേകാലിനായിരുന്നു അന്ത്യം. മൃതദേഹം ഇന്നു രാവിലെ 11.30-നു കോഴിക്കോട്‌ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനുവയ്‌ക്കും. തുടര്‍ന്ന്‌ 1.30-നു നല്ലളത്തെ വീട്ടിലേക്കു കൊണ്ടുപോകും. സംസ്‌കാരം രണ്ടുമണിക്ക്‌ ഔദ്യോഗിക ബഹുമതികളോടെ കോഴിക്കോട്‌ മാവൂര്‍ റോഡ്‌ ശ്‌മശാനത്തില്‍.

ശാന്താദേവിയുടെ ജീവിതസായന്തനത്തിലെ കഷ്‌ടപ്പാടുകള്‍ക്കും ഒറ്റപ്പെടലിന്റെ വേദനയ്‌ക്കുമാണു മരണം തിരശീലയിട്ടത്‌. ദേശീയ-സംസ്‌ഥാന പുരസ്‌കാരങ്ങള്‍ നേടിയ ഈ കലാകാരിക്ക്‌ അന്ത്യനാളുകളില്‍ സാമൂഹ്യക്ഷേമവകുപ്പിന്റെ വൃദ്ധസദനവും സര്‍ക്കാരിന്റെയും താരസംഘടനയായ 'അമ്മ'യുടെയും പെന്‍ഷനുമായിരുന്നു ആശ്രയം.

നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ ശാന്താദേവി നൂറ്റമ്പതോളം സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്‌. 'അണ്ണാറക്കണ്ണനും തന്നാലായത്‌' എന്ന സിനിമയിലാണ്‌ ഒടുവില്‍ അഭിനയിച്ചത്‌. മികച്ച സഹനടിക്കുള്ള ദേശീയപുരസ്‌കാരവും സമഗ്രസംഭാവനയ്‌ക്കുള്ള സംഗീതനാടക അക്കാദമി പുരസ്‌കാരവും നേടിയിട്ടുണ്ട്‌. പോലീസ്‌ ഓഫീസറായ കൃഷ്‌ണക്കുറുപ്പിന്റെ മകളായി കോഴിക്കോട്‌ പൊറ്റമ്മല്‍ തോട്ടത്തില്‍ തറവാട്ടില്‍ ജനനം. സഭാസ്‌കൂളിലും ബി.ഇ.എം.സ്‌കൂളിലുമായി വിദ്യാഭ്യാസം. അമ്മാവന്റെ മകനായ ബാലകൃഷ്‌ണനാണ്‌ ആദ്യഭര്‍ത്താവ്‌. റെയില്‍വേയില്‍ ഗാര്‍ഡായിരുന്ന ഇദ്ദേഹം കുഞ്ഞു പിറന്നപ്പോള്‍ ശാന്താദേവിയെ ഉപേക്ഷിച്ചു. പിന്നീട്‌ സംഗീതജ്‌ഞനായ കോഴിക്കോട്‌ അബ്‌ദുള്‍ഖാദറാണു ജീവിതത്തില്‍ താങ്ങായത്‌.അബ്‌ദുള്‍ഖാദറിന്റെയും മകന്‍

സത്യജിത്തിന്റെയും മരണം ശാന്താദേവിക്കു തീരാനൊമ്പരമായിരുന്നു. സത്യജിത്ത്‌ ജീവനൊടുക്കുകയായിരുന്നു.

നല്ലളത്ത്‌ പൊളിഞ്ഞുവീഴാറായ വീട്ടിലായിരുന്നു താമസം. ഒപ്പമുണ്ടായിരുന്ന മറ്റൊരു മകന്‍ സുരേഷ്‌ബാബു ഗുജറാത്തിലേക്കു പോയതിനാല്‍ വീട്ടില്‍ ശാന്താദേവി തനിച്ചായിരുന്നു.അയല്‍ക്കാരും നാട്ടുകാരുമായിരുന്നു സഹായം. കോഴിക്കോട്‌ ജില്ലാ കലക്‌ടര്‍ ഡോ.പി.ബി. സലീമും തിരകഥാകൃത്ത്‌ ടി.എ. റസാഖും ഇടപെട്ട്‌ കഴിഞ്ഞ ഓണക്കാലത്ത്‌ സാമൂഹ്യക്ഷേമവകുപ്പിനു കീഴിലുള്ള വെള്ളിമാടുകുന്നിലെ വൃദ്ധസദനത്തിലേക്കു മാറ്റി. ഇവിടെ ഒരാഴ്‌ച കഴിഞ്ഞ ശാന്താദേവിയെ നിര്‍ബന്ധത്തിനു വഴങ്ങി വീട്ടിലേക്കു തിരിച്ചുകൊണ്ടുവന്നു. ഒരു മാസം മുമ്പാണു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.

രോഗം ഭേദമായപ്പോള്‍ ഗുജറാത്തിലുള്ള മകന്‍ സുരേഷ്‌ബാബുവാണു വീട്ടിലേക്കു കൊണ്ടുവന്നത്‌. കഴിഞ്ഞ ചൊവ്വാഴ്‌ച രോഗം മൂര്‍ച്‌ഛിച്ച്‌ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണസമയത്ത്‌ മകന്‍ സുരേഷ്‌ബാബുവും ഭാര്യയും ശാന്താദേവിയുടെ അനുജത്തിയും സമീപത്തുണ്ടായിരുന്നു.വാസു പ്രദീപിന്റെ 'സ്‌മാരക'മാണ്‌ ആദ്യനാടകം. തുടര്‍ന്ന്‌ ദേശപോഷിണി വായനശാലയുടെ നിരവധി നാടകങ്ങളില്‍ വേഷമിട്ടു. പിന്നീട്‌ കെ.ടി. മുഹമ്മദിന്റെ നാടകങ്ങളില്‍ സ്‌ഥിരം നടിയായി. 'ദീപസ്‌തംഭം' എന്ന നാടകത്തിലെ അഭിനയത്തിന്‌ സംസ്‌ഥാനസര്‍ക്കാരിന്റെ അവാര്‍ഡ്‌ ലഭിച്ചു. രാമൂകാര്യാട്ടിന്റെ 'മിന്നാമുനുങ്ങില്‍' വേഷമിട്ടാണു സിനിമയിലെ അരങ്ങേറ്റം. അശ്വമേധം, കുട്ടിക്കുപ്പായം, ഇരുട്ടിന്റെ ആത്മാവ്‌, നിര്‍മ്മാല്യം തുടങ്ങി ചിത്രങ്ങളുടെ പട്ടിക നീളുന്നു.

1992-ല്‍ ഭരത്‌ഗോപി സംവിധാനം ചെയ്‌ത 'യമന'ത്തിലെ അഭിനയത്തിന്‌ സഹനടിക്കുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ചു. സംഗീത നാടക അക്കാദമി അവാര്‍ഡ്‌, ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്‌ തുടങ്ങിയവയും ശാന്താദേവിയെ തേടിയെത്തി. നിരവധി സീരിയലുകളിലും അഭിനയിച്ചു. 'കേരള കഫേ'യാണ്‌ അവസാന സിനിമ.

നാലുമാസം മുമ്പ്‌ മുഖ്യമന്ത്രിയുടെ സഹായമായി ഒരുലക്ഷം രൂപ അനുവദിച്ചിരുന്നു. സ്വന്തമായി നല്ലൊരു വീട്‌ സ്വപ്‌നം കണ്ടിരുന്നുവെങ്കിലും അതു യാഥാര്‍ഥ്യമാവാതെയാണ്‌ ശാന്താദേവി വിട പറഞ്ഞത്‌.

3 വയസുകാരന്‍ കണ്ടെത്തിയത്‌ 11.25 കോടിയുടെ സ്വര്‍ണം


 
ബ്രിട്ടണിലെ എസെക്‌സിലുള്ള മൂന്നു വയസുകാരനായ ജെയിംസ്‌ ഹ്യാത്താണ്‌ ലോകത്തെ ഏറ്റവും ഭാഗ്യവാനായ കുട്ടിയെന്നാണ്‌ പിതാവ്‌ പറയുന്നത്‌. കാരണം ജെയിംസ്‌ കണ്ടെത്തിയത്‌ ഒന്നോ രണ്ടോ ലക്ഷം രൂപയുടെ സ്വര്‍ണമല്ല; 11.25 കോടിരൂപയുടെ സ്വര്‍ണമാണ്‌. 16-ാം നൂറ്റാണ്ടില്‍ ബ്രിട്ടണ്‍ ഭരിച്ചിരുന്ന ഹെന്‍റി എട്ടാമന്റെ ഭരണകാലത്തുള്ള ചെറിയൊരു സ്വര്‍ണലോക്കറ്റാണ്‌ ഈ മൂന്നു വയസുകാരന്‍ കണ്ടെത്തിയത്‌.

അതും 15 വര്‍ഷമായി മെറ്റല്‍ ഡിക്‌ടറുമായി അലഞ്ഞ മുത്തച്‌ഛനെയും പിതാവിനെയും കടത്തിവെട്ടിയാണ്‌ കുഞ്ഞു ജെയിംസ്‌ സ്വര്‍ണവേട്ട നടത്തിയത്‌. പിതാവ്‌ ജെസണ്‍ പുത്രന്‍ ജെയിംസുമായി വീടിനു സമീപമുള്ള ഗ്രൗണ്ടില്‍ നടക്കാന്‍ പോകാറുണ്ട്‌. സാധാരണ പോകുമ്പോള്‍ കൂടെ മെറ്റല്‍ ഡിക്‌ടറും കരുതും. 15 വര്‍ഷമായുള്ള ശീലമായിരുന്നു ഇത്‌. എന്നാല്‍, ഒരിക്കല്‍ കുഞ്ഞു ജെയിംസ്‌ മെറ്റല്‍ ഡിക്‌ടര്‍ തനിക്കു തരണമെന്നു വാശിപിടിച്ചു. ജെസണ്‍ ജെയിംസിന്‌ മെറ്റല്‍ ഡിക്‌ടര്‍ നല്‍കി. ജെയിംസ്‌ മെറ്റല്‍ ഡിക്‌ടറുമായി ഏതാനും ചുവടുകള്‍ വച്ചതേയുള്ളൂ. പെട്ടെന്ന്‌ ബീപ്‌ ബീപ്‌ ശബ്‌ദം അതില്‍നിന്ന്‌ ഉയര്‍ന്നു. ശബ്‌ദം കേട്ട സ്‌ഥലം കുഴിച്ചു നോക്കിയപ്പോള്‍ എട്ട്‌ ഇഞ്ച്‌ താഴെ ഒരു ചെറിയ പെട്ടി. അതു തുറന്നു നോക്കിയപ്പോള്‍ അതിനുള്ളില്‍ ഒരു ചെറിയ ലോക്കറ്റ്‌. പിന്നീട്‌ പുരാവസ്‌തു വിദഗ്‌ധര്‍ ഈ ലോക്കറ്റ്‌ പരിശോധിക്കുകയും ഇത്‌ രാജകുടുംബത്തിന്റെ കൈവശമിരുന്നതാണെന്ന്‌ കണ്ടെത്തുകയും ചെയ്‌തു. ഇതിന്‌ ഏകദേശം 11.25 കോടി രൂപ മൂല്യം വരുമെന്നും അവര്‍ കണ്ടെത്തി. എന്നാല്‍, ഈ തുക പൂര്‍ണമായും ജെയിംസിനും കുടുംബത്തിനും ലഭിക്കില്ല. പകുതി തുകയ്‌ക്കേ കുഞ്ഞു ജെയിംസിന്‌ അവകാശമുള്ളൂ. ശേഷിക്കുന്ന പകുതി തുക സ്‌ഥല ഉടമയ്‌ക്ക് അവകാശപ്പെട്ടതാണ്‌.

വാര്‍ത്ത