2011, നവംബർ 16, ബുധനാഴ്‌ച

അന്യഗ്രഹ ജീവിയെ ഫ്രീസറില്‍ സൂക്ഷിച്ചു!

അന്യഗ്രഹ ജീവികളെ കുറിച്ചുളള പല കഥകളും നാം ഇതിനോടകം കേട്ടുകഴിഞ്ഞു എങ്കിലും ഇത്രയും വിശ്വാസയോഗ്യമായ ഒന്ന്‌ അക്കൂട്ടത്തില്‍ ഉണ്ടായിരിക്കാനിടയില്ല. ഒരു അന്യഗ്രഹ ജീവിയുടെ മൃതദേഹം താന്‍ രണ്ട്‌ വര്‍ഷക്കാലം സ്വന്തം ഫ്രീസറില്‍ സൂക്ഷിച്ചു എന്നും അത്‌ പിന്നീട്‌ അധികൃതര്‍ ഏറ്റെടുത്തു എന്നും ഒരു റഷ്യന്‍ സ്‌ത്രീ അവകാശപ്പെടുന്നു. ഇതിന്‌ തെളിവായി അവര്‍ ഫ്രീസറില്‍ വച്ച നിലയിലുളള അന്യഗ്രഹ ജീവിയുടെ അഞ്ച്‌ ചിത്രങ്ങളും പുറത്തുവിട്ടു! പെത്രോസവോദ്‌സ്കില്‍ നിന്നുളള മാര്‍ത്ത യെഗരോവ്‌നം എന്ന സ്‌ത്രീയാണ്‌ ഈ അവകാശവാദമുന്നയിക്കുന്നത്‌. 2009 ല്‍ ഒരു പറക്കും തളിക തകര്‍ന്നയിടത്തു നിന്നാണ്‌ തനിക്ക്‌ അന്യഗ്രഹ ജീവിയുടെ മൃതദേഹം ലഭിച്ചതെന്ന്‌ മാര്‍ത്ത അവകാശപ്പെടുന്നു. പറക്കും തളിക കത്തിയമര്‍ന്നപ്പോള്‍ ആ പ്രദേശമാകെ കടുത്ത ചൂട്‌ അനുഭവപ്പെട്ടു എന്നും അപകടത്തിനു ശേഷം നടത്തിയ തെരച്ചിലിലാണ്‌ തനിക്ക്‌ മൃതദേഹം ലഭിച്ചതെന്നും മാര്‍ത്ത പറയുന്നു. ചിത്രത്തില്‍ കാണുന്ന ജീവിക്ക്‌ ഉടലിന്‌ ആനുപാതികമല്ലാത്ത രീതിയിലുളള വലിയ തലയും വലിയ കണ്ണുകളുമാണുളളത്‌. രണ്ട്‌ അടിയില്‍ കൂടുതല്‍ ഉയരമുളള ഇതിന്‌ കൂടുതലും ഒരു കടല്‍ ജീവിയുമായാണ്‌ സാമ്യം. കാര്യമിതൊക്കെയാണെങ്കിലും മാര്‍ത്തയുടെ പക്കല്‍ നിന്ന്‌ മൃതദേഹം ഏറ്റെടുത്തത്‌ ആരെന്ന്‌ വ്യക്‌തമല്ല. സംഭവം സത്യമാണെന്ന്‌ പറയാന്‍ ശക്‌തമായ തെളിവുകളൊന്നുമില്ല എന്നാണ്‌ ഗവേഷകരും പറയുന്നത്‌.

അഭിപ്രായങ്ങളൊന്നുമില്ല:

വാര്‍ത്ത