2011 മേയ് 14, ശനിയാഴ്‌ച

ഭര്‍ത്താവിനു റേഡിയോ ഭ്രാന്ത്‌; ഭാര്യ വിവാഹമോചനത്തിന്‌

ബ്രിട്ടീഷ്‌ ദമ്പതികളുടെ ജീവിതത്തിലെ വില്ലനായി മാറിയിരിക്കുകയാണ്‌ റേഡിയോ. ബിബിസിയുടെ കീഴിലുള്ള റേഡിയോ 5 എന്ന റേഡിയോ സ്‌റ്റേഷനാണ്‌ ഈ ദമ്പതികളുടെ കഥയിലെ വില്ലന്‍. ടോണി എന്നു പേരുള്ളയാള്‍ ഉണരുമ്പോള്‍ മുതല്‍ ഉറങ്ങുന്നതുവരെ റേഡിയോ 5 കേള്‍ക്കാന്‍ ഇഷ്‌ടപ്പെടുന്നയാളാണ്‌. എന്നാല്‍, ഭാര്യയോ റേഡിയോയുടെ ശബ്‌ദം കേള്‍ക്കുന്നതു തന്നെ ഇഷ്‌ടപ്പെടാത്ത വ്യക്‌തിയും. ടോണി ഉണര്‍ന്നാല്‍ ഉടനെ റേഡിയോ 5 ഓണ്‍ ചെയ്യുകയായി. സ്വന്തമായി ഒരു ഷോപ്പ്‌ നടത്തി വരികയാണ്‌ ടോണി. അവിടെയും റേഡിയോ 5 കേട്ടുകൊണ്ടാണ്‌ ടോണിയുടെ ബിസിനസ്‌. വൈകുന്നേരം ആറു മണിയോടെ വീട്ടിലെത്തിയാലോ വീണ്ടും റേഡിയോ ഓണ്‍ ചെയ്യുകയായി. ഭര്‍ത്താവിന്റെ റേഡിയോ പ്രേമം സഹിക്കവയ്യാതെ ഭാര്യ പലപ്പോഴും വീട്ടിലെ റേഡിയോകള്‍ വലിച്ചെറിഞ്ഞ്‌ നശിപ്പിക്കാറുണ്ട്‌. എന്നാല്‍, വീണ്ടും പുതിയ റേഡിയോ വാങ്ങിവരുന്ന ടോണി ഭാര്യയെ ശരിക്കും ദേഷ്യം പിടിപ്പിച്ചിട്ടുണ്ട്‌. 14 വര്‍ഷത്തോളം ഒന്നിച്ചു കഴിഞ്ഞ ദമ്പതികളാണിവര്‍. ഓര്‍മവച്ച നാള്‍ മുതല്‍ റേഡിയോ കേള്‍ക്കുന്നത്‌ ടോണിയുടെ ശീലമാണ്‌. എന്നാല്‍, ടോണിയുടെ ഈ ശീലത്തെ മനസിലാക്കാന്‍ ഭാര്യയ്‌ക്കു കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ രണ്ടു വര്‍ഷമമായി ഈ ദമ്പതികള്‍ വേര്‍പിരിഞ്ഞാണ്‌ കഴിയുന്നത്‌. മധ്യസ്‌ഥര്‍ പലരും ഇവരുടെ പിണക്കം മാറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വീട്ടില്‍ റേഡിയോ ഓണ്‍ ചെയ്യരുതെന്ന നിര്‍ബന്ധം മാത്രമേ തനിക്കുള്ളെന്നാണ്‌ ടോണിയുടെ ഭാര്യ പറയുന്നത്‌. എന്നാല്‍, റേഡിയോ ഉപക്ഷിച്ചുള്ള ഒരു ഒത്തുതീര്‍പ്പിനും തയാറല്ലെന്ന നിലപാടിലാണ്‌ ടോണി. ഒടുവില്‍ ടോണിയുടെ ഭാര്യ വിവാഹമോചന കേസ്‌ നല്‍കുകയായിരുന്നു. റേഡിയോ 5വുമായുള്ള ഭര്‍ത്താവിന്റെ അഭിനിവേശം തങ്ങളുടെ ആശയവിനിമയത്തെ തകര്‍ത്തിരിക്കുകയാണെന്നും അതിനാല്‍ ഒന്നിച്ചു ജീവിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ്‌ ടോണിക്കെതിരേ ഭാര്യ വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്‌തിരിക്കുന്നത്‌.

കൊന്നു തിന്നാന്‍ മനുഷ്യനെ ആവശ്യമുണ്ടെന്ന്‌ പരസ്യം: നരഭോജി അറസ്‌റ്റില്‍

പാചകം ചെയ്‌തു കഴിക്കാന്‍ മനുഷ്യനെ ആവശ്യമുണ്ടെന്നു ഇന്റര്‍നെറ്റില്‍ പരസ്യം ചെയ്‌ത സ്‌ളോവാക്യക്കാരനെ പോലീസ്‌ അറസ്‌റ്റു ചെയ്‌തു. താന്‍ നരഭോജിയാണെന്നും തനിക്കു പാചകം ചെയ്‌തു കഴിക്കാന്‍ ജീവനുള്ള മനുഷ്യനെ ആവശ്യമുണ്ടെന്നും കാട്ടിയാണ്‌ സ്‌ളോവാക്യക്കാരന്‍ പരസ്യം ചെയ്‌തത്‌. ഈ പരസ്യം കണ്ട ഒരു സ്വിറ്റ്‌സര്‍ലന്‍ഡുകാരന്‍ താന്‍ തയാറാണെന്നു പറഞ്ഞ്‌ സ്‌ളോവോക്യന്‍ നരഭോജിയെ ഫോണ്‍വിളിക്കുകയായിരുന്നു. ഇന്റര്‍നെറ്റിലെ ഒരു താമാശയായിരിക്കും ഇതെന്നായിരുന്നു സ്വിറ്റ്‌സര്‍ലന്‍ഡുകാരന്‍ കരുതിയത്‌. എന്നാല്‍, ഫോണ്‍സംഭാഷണങ്ങള്‍ അതിരുകടന്നതോടെ കളികാര്യമാണെന്ന്‌ ഇയാള്‍ക്കു മനസിലായി. ഉടനെ ഈ വിവരം ഇയാള്‍ സ്വിറ്റ്‌സര്‍ലന്‍ഡ്‌ പോലീസിനെ അറിയിക്കുകയായിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡ്‌ പോലീസ്‌ സ്‌ളോവാക്യന്‍ പോലീസിനു വിവരം കൈമാറി. ഈ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ സ്‌ളോവാക്യന്‍ പോലീസ്‌ നരഭോജിയെ കുടുക്കാന്‍ പദ്ധതിയിട്ടു. ഇന്റര്‍നെറ്റിലെ പരസ്യത്തില്‍ ആകൃഷ്‌ടനായി എത്തിയയാളെന്ന്‌ നടിച്ച്‌ ഒരു പോലീസ്‌ ഓഫീസര്‍ നാല്‍പ്പത്തിമൂന്നു വയസുള്ള നരഭോജിയുടെ വീട്ടിലെത്തുകയായിരുന്നു. വീട്ടിലെത്തിയ പോലീസുകാരനെ കൊല്ലാനായി നരഭോജി കത്തിയെടുത്തോടെ വീട്‌ വളഞ്ഞിരുന്ന മറ്റു പോലീസുകാര്‍ ഉള്ളിലേക്ക്‌ ഇരച്ചുകയറി ഇയാളെ അറസ്‌റ്റു ചെയ്യുകയായിരുന്നു

വാര്‍ത്ത