2011 മേയ് 23, തിങ്കളാഴ്‌ച

ഒബാമയ്‌ക്ക്‌ ഫേസ്‌ബുക്കിലൂടെ മുന്നറിയിപ്പ്‌ നല്‍കിയ പതിമൂന്നുകാരന്‍ കുടുങ്ങി

വിറ്റോ ലാപിന്റോ എന്ന പതിമൂന്നുകാരന്‍ ഇന്റര്‍നെറ്റിലെ സൗഹൃദശൃംഖല വെബ്‌സൈറ്റായ ഫേസ്‌ബുക്കില്‍ സജീവമാണ്‌. അമേരിക്കന്‍ സൈനികര്‍ ഒസാമയെ വധിച്ച ദിവസം വിറ്റോ ഫേസ്‌ബുക്കില്‍ എഴുതി. ഒസാമ മരിച്ചു. എന്നാല്‍, ഒബാമ കരുതിയിരിക്കണം. ചാവേര്‍ ബോംബാക്രമണങ്ങളുണ്ടാവാനുള്ള സാധ്യതയുണ്ട്‌. കൗമാരക്കാരന്‍ നടത്തിയ നിരുപദ്രവമായൊരു അഭിപ്രായ പ്രകടനം മാത്രമായിരുന്നു ഇത്‌. എന്നാല്‍, അമേരിക്കന്‍ രഹസ്യാന്വേഷകര്‍ ഇതിനെ അത്ര ചെറുതായല്ല കണ്ടത്‌. അവര്‍ സ്‌കൂളിലെത്തി വിറ്റോയെ ചോദ്യം ചെയ്‌തു. അല്‍ ക്വയ്‌ദയുടെ ഏതെങ്കിലും കുട്ടിക്കൂട്ടാളിയായിരിക്കും വിറ്റോ എന്നു കരുതിയാണ്‌ അമേരിക്കന്‍ രഹസ്യാന്വേഷകര്‍ ചോദ്യം ചെയ്‌തത്‌. ചോദ്യം ചെയ്യല്‍ തുടങ്ങിയപ്പോഴേ വിറ്റോ കരഞ്ഞുതുടങ്ങി. ഒടുവില്‍ ഇനി ഫേസ്‌ബുക്കില്‍ പ്രവേശിക്കില്ലെന്ന്‌ സത്യം ചെയ്‌തതോടെയാണ്‌ രഹസ്യാന്വേഷകര്‍ ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ചു മടങ്ങിയത്‌.

റഗ്‌ബി ലോകകപ്പ്‌ കാണാന്‍ 30,000 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടുന്ന ദമ്പതികള്‍

ബ്രിട്ടീഷ്‌ ദമ്പതികളായ ഹഡ്‌സണും ബര്‍ട്ടണും റഗ്‌ബി കളിയെന്നാല്‍ ജീവനാണ്‌. ബ്രിട്ടീഷ്‌ ടീം മത്സരിക്കുന്ന റഗ്‌ബി ലോകകപ്പ്‌ നേരില്‍ കാണുകയാണ്‌ ഇരുവരുടെയും ആഗ്രഹം. ന്യൂസിലന്‍ഡില്‍ സെപ്‌്റ്റംബര്‍ ഒമ്പതു മുതല്‍ ഒകേ്‌ടാബര്‍ 23 വരെയാണ്‌ റഗ്‌ബി ലോകകപ്പ്‌ നടക്കുന്നത്‌. ഈ ലോകകപ്പ്‌ കാണാന്‍ ബ്രിട്ടീഷ്‌ ദമ്പതികള്‍ പോകുന്നതെങ്ങനെയെന്നോ. സൈക്കിളില്‍. ബ്രിട്ടണില്‍നിന്ന്‌ സൈക്കിള്‍ ചവിട്ടി ന്യൂസിലന്‍ഡിലെത്തി ലോകകപ്പ്‌ കാണാനാണ്‌ ഇരുവരുടെയും തീരുമാനം. മുപ്പതിനായിരത്തിലേറെ കിലോമീറ്ററാണ്‌ ഇരുവരും ലോകകപ്പ്‌ കാണാന്‍ സൈക്കിള്‍ ചവിട്ടേണ്ടത്‌. ഹഡ്‌സണും ബര്‍ട്ടണും ബ്രിട്ടണില്‍നിന്നു സൈക്കിള്‍ ചവിട്ടി ഇപ്പോള്‍ മലേഷ്യയിലെത്തിയിരിക്കുകയാണ്‌. 24 രാജ്യങ്ങളും രണ്ടു ഭൂഖണ്ഡങ്ങളും കടന്നുവേണം ഇരുവര്‍ക്കും മത്സരവേദിയായ ന്യൂസിലന്‍ഡിലെത്താന്‍. പക്ഷേ, റഗ്‌ബി ലോകകപ്പ്‌ മത്സരം കാണാനുള്ള ടിക്കറ്റൊന്നും ഇരുവരും ബുക്ക്‌ ചെയ്‌തിട്ടില്ല. എന്നാല്‍, ന്യൂസിലന്‍ഡിലെത്തിയാല്‍ ടിക്കറ്റൊക്കെ ശരിയാകുമെന്നാണ്‌ ഈ ദമ്പതികളുടെ വിശ്വാസം.

വാര്‍ത്ത