2010 ഒക്‌ടോബർ 22, വെള്ളിയാഴ്‌ച

അമ്പോ! ഇവനൊരു വമ്പന്‍‍

 സ്‌റ്റ്യൂയി ഒരു സാധാരണ പൂച്ചയല്ല. ഇവന്‍ പൂച്ചകളില്‍ പുലിയാണ്‌. കാരണം ലോകത്തിലെ ഏറ്റവും നീളമേറിയ വളര്‍ത്തുപൂച്ചയാണ്‌ കക്ഷി. നാലടിയാണ്‌ ഇവന്റെ നീളം. കൃത്യമായി കണക്കാക്കിയാല്‍ 48.5 ഇഞ്ച്‌ നീളം. മൂക്കുമുതല്‍ വാലിന്റെ തുമ്പുവരെയുള്ള നീളമാണിത്‌.സാധാരണ പൂച്ചകള്‍ സ്‌റ്റ്യുയിനെ കണ്ടാല്‍ ആ പരിസരത്തെന്നല്ല ആ സംസ്‌ഥാനത്തുപോലും പ്രവേശിക്കില്ല. കാരണം ശരാശരി ഒരു പൂച്ചയുടെ നീളം 18 ഇഞ്ചാണ്‌. അപ്പോള്‍ സാദാ പൂച്ചകള്‍ ഓടിയൊളിക്കേണ്ടേ. റോബിന്‍ ഹെന്‍ഡ്രിക്‌സണും എറിക്‌ ബ്രാന്‍ഡ്‌സ്നെസുമാണ്‌ ഇവന്റെ ഉടമകള്‍. അഞ്ചു വയസാണ്‌ ഇവന്റെ പ്രായം.

മുതലയെ തിന്നും പിരാന!!

 മനുഷ്യരെ തിന്നുന്ന പിരാന മത്സ്യങ്ങളുടെ കഥകള്‍ നിരവധിയുണ്ട്‌. മുന്നില്‍വന്നുപെടുന്ന ജീവികളെ നിമിഷങ്ങള്‍ കൊണ്ട്‌ തിന്നുതീര്‍ക്കുന്ന ഇവയുടെ കഥകള്‍ ആഫ്രിക്കന്‍ വന്‍കരകളില്‍ അത്ര പുതുമയല്ല. എന്നാല്‍, ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ പര്യടനം നടത്തിയിരുന്ന ജെറെമി വേഡിന്‌ ഇവയുടെ കഥകള്‍ അത്ര പരിചിതമല്ലായിരുന്നു. അമ്പത്തിരണ്ടുകാരനായ ജെറെമി സാധാരണ പര്യടനംനടത്തുന്ന എല്ലാ സഞ്ചാരികളേയും പോലെ കോംഗോ നദിയില്‍ മീന്‍ പിടിക്കാന്‍ പോയി.

എന്നാല്‍, ജെറെമിയുടെ വലയില്‍ കുടുങ്ങിയത്‌ സാധാരണ മീനൊന്നുമല്ലായിരുന്നു. ഒരു കൂറ്റന്‍ പിരാന മത്സ്യമായിരുന്നു. അഞ്ചടി നീളവും അമ്പതു കിലോയോളം തൂക്കവുമുള്ള ഒരു വമ്പന്‍ പിരാന. അസാധാരണമായേ ഇത്തരം വലിയ പിരാനകളെ പിടികൂടാറുള്ളൂ. പിരാനയെ പിടിച്ചതും ജെറെമിനൊരു മോഹം അവനെ കൈയിലേന്തി ഫോട്ടോ എടുക്കണം. മുതലയെ തിന്നുന്ന പിരാനയാണ്‌ താന്‍ കൈയില്‍ പിടിച്ചിരിക്കുന്നതെന്ന ഭാവമൊന്നു ജെറെമിക്കില്ലായിരുന്നു. നാട്ടില്‍ ചെന്നാല്‍ തന്റെ വീരകൃത്യത്തെക്കുറിച്ച്‌ കാണിക്കാന്‍ തെളിവായല്ലോ എന്നേ ജെറെമി കരുതിയുള്ളൂ.

എന്നാല്‍, താന്‍ പിടികൂടിയ പിരാനയെക്കുറിച്ച്‌ അറിഞ്ഞപ്പോഴാണ്‌ ജെറെമിക്ക്‌ പേടിതേന്നിയത്‌. കൊലയാളി സ്രാവുകളെപ്പോലെയുള്ള മൂര്‍ച്ചയേറിയ 32 പല്ലുകളാണ്‌ ഈ വമ്പനുണ്ടായിരുന്നത്‌. ഇവന്റെ പല്ലെങ്ങാനും ശരീരത്തില്‍ കൊണ്ടിരുന്നെങ്കില്‍ ഹോ! ജെറെമിക്ക്‌ അത്‌ ആലോചിക്കാനേ വയ്യ. മനുഷ്യരെയും മുതലയെയും ജീവനോടെ തിന്നുന്ന പിരാനയെ പിടികൂടിയതിനാല്‍ ജെറെമി ഇപ്പോള്‍ സുഹൃത്തുക്കളുടെ മുമ്പില്‍ ഹീറോ ആയിരിക്കുകയാണ്‌

വാര്‍ത്ത